8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, അടിസ്ഥാന ശമ്പളം 18,000 അല്ല, 58,500 രൂപ
8th Pay Commission Updates: കമ്മീഷൻ രൂപീകരിച്ചെങ്കിലും എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്ന വാർഷിക ഇൻക്രിമെന്റ് 3 ശതമാനമാണ്. ഇത് 5 ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. കമ്മീഷൻ രൂപീകരിച്ചെങ്കിലും എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (FNPO) ശമ്പള കമ്മീഷന് മുന്നിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് നിലവിലെ സൂചന.
2026 ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന നിർണ്ണായക യോഗത്തിന് ശേഷം ശമ്പള കമ്മീഷൻ അധ്യക്ഷ രഞ്ജന പ്രകാശ് ദേശായിക്ക് അന്തിമ ശുപാർശകൾ സമർപ്പിക്കുമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ശിവജി വസിറെഡ്ഢിയുടെ പറഞ്ഞു. നിലവിൽ ഇവ സംഘടനകൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ മാത്രമാണ്. സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മാസങ്ങൾ എടുത്തേക്കാം.
അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ്
നിലവിലെ 18,000 രൂപ അടിസ്ഥാന ശമ്പളം 58,500 രൂപയായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫിറ്റ്മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയാകും ശമ്പളം കണക്കാക്കുന്നത്.
പുതിയ ശമ്പള ഘടന നടപ്പിലാക്കുമ്പോൾ അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് 3.25 ആയി ഉയർത്തണമെന്നാണ് FNPO ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്നും ഫിറ്റ്‌മെന്റ് ഫാക്ടർ 3.25 ആയി നിശ്ചയിച്ചുവെന്നും കരുതുക. എങ്കിൽ നിങ്ങളുടെ പുതിയ അടിസ്ഥാന ശമ്പളം,
18,000 x 3.25 = 58,500 രൂപ
ALSO READ: അടിസ്ഥാനശമ്പളം എത്ര കൂടും? നിർണ്ണായക യോഗം അടുത്ത മാസം, പ്രതീക്ഷകളേറെ
പ്രധാന ശുപാർശകൾ
വാർഷിക ഇൻക്രിമെന്റ് വർദ്ധന: നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്ന വാർഷിക ഇൻക്രിമെന്റ് 3 ശതമാനമാണ്. ഇത് 5 ശതമാനമായി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ജീവനക്കാരുടെ വരുമാനത്തിൽ വലിയ മാറ്റമുണ്ടാക്കും.
പുതിയ പേ മാട്രിക്സ് വേണ്ട: ഏഴാം ശമ്പള കമ്മീഷനിലെ പേ മാട്രിക്സ് തന്നെ അടിസ്ഥാനമായി നിലനിർത്തണമെന്നും, പകരം ജീവനക്കാരുടെ വിഭാഗങ്ങൾ അനുസരിച്ച് ശമ്പള പരിഷ്കരണം യുക്തിസഹമാക്കണമെന്നും നിർദ്ദേശമുണ്ട്.
വിലക്കയറ്റവും ജീവിതച്ചിലവും: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചിലവും കണക്കിലെടുത്താണ് ഇത്തരമൊരു വൻ വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്.