Coconut Oil Price: വെളിച്ചെണ്ണയ്ക്ക് വീണ്ടും വിലകുറച്ചു; സപ്ലൈകോ വഴി കൂടുതല്‍ സാധനങ്ങള്‍ വിലക്കിഴിവില്‍
Coconut Oil Price Reduced: വിലക്കയറ്റം രൂക്ഷമായ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് (സെപ്റ്റംബര്‍ 22) മുതല്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു.

പ്രതീകാത്മക ചിത്രം
ഓണത്തിന് മുമ്പ് പല ഭക്ഷ്യോപത്പന്നങ്ങളുടെയും വില കുതിച്ചുയര്‍ന്നത് തെല്ലൊന്നുമല്ല ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഓണം കഴിഞ്ഞാലും വിലക്കയറ്റത്തിന് കുറവൊന്നുമില്ല. എങ്കിലും പൊതു മേഖലാ സ്ഥാപനമായ സപ്ലൈകോ വഴി കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
വിലക്കയറ്റം രൂക്ഷമായ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് (സെപ്റ്റംബര്‍ 22) മുതല്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. കൃഷിമന്ത്രി, വ്യവസായ മന്ത്രി, വെളിച്ചെണ്ണ മൊത്തവിതരണക്കാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില കുറയ്ക്കുന്ന കാര്യം ധാരണയിലെത്തിയത്.
പുതുക്കിയ നിരക്ക്
- ലിറ്ററിന് 339 രൂപയുണ്ടായിരുന്ന ശബരി വെളിച്ചെണ്ണ 20 രൂപ കുറച്ച് 319 രൂപയായി.
- സബ്‌സിഡിയില്ലാതെ സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന ശബരി വെളിച്ചെണ്ണ ലിറ്ററിന് 389 രൂപയായിരുന്നു വില. ഇതിന് ഇനി മുതല്‍ 359 രൂപയായിരിക്കും.
- കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയില്‍ നിന്ന് 10 രൂപ കുറച്ച് 419 രൂപയ്ക്ക് വിതരണം ചെയ്യും.
മറ്റിനങ്ങള്‍ ഏതെല്ലാം
- തുവര പരിപ്പ് കിലോഗ്രാമിന് 93 രൂപയില്‍ 88 രൂപയായി
- ചെറുപയര്‍ കിലോഗ്രാമിന് 90 രൂപയില്‍ നിന്ന് 85 ലേക്ക് കുറഞ്ഞു.
- 20 കിലോ അരി കിലോയ്ക്ക് 25 രൂപയ്ക്ക് വിതരണം ചെയ്യുന്നത് തുടരും.
- കെ റൈസ് എട്ട് കിലോ, 33 രൂപ നിരക്കില്‍ ഇനിയും ലഭിക്കും.
- സ്‌പെഷ്യല്‍ അരി 20 കിലോ 25 രൂപ നിരക്കിലും വിതരണം ചെയ്യുന്നത് തുടരുന്നതാണ്.
Also Read: Supplyco: ഓണത്തിന് സപ്ലൈകോയിൽ നിന്ന് സാധനം വാങ്ങിയോ? സമ്മാനമുണ്ടേ, നറുക്കെടുപ്പ് നാളെ
വമ്പിച്ച വില്‍പന
ഈ ഓണക്കാലത്ത് സപ്ലൈകോ വഴി 386 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. സബ്‌സിഡി ഇനത്തില്‍ 180 കോടി രൂപയുടെ വില്‍പന ഉണ്ടായപ്പോള്‍ നോണ്‍ സബ്‌സിഡി ഇനത്തില്‍ 206 കോടിയും നേടാനായെന്ന് മന്ത്രി പറഞ്ഞു.