Parle-G Biscuits: ഇന്ത്യക്കാരുടെ പട്ടിണി മാറ്റിയ ബിസ്കറ്റ്, 17,100 കോടിയുടെ കച്ചവടം; കവറിലും പേരിലുമുണ്ട് ഒരു രഹസ്യം!
Parle-G Biscuits Success Story: ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റ് ബ്രാൻഡുകളിൽ ഒന്നാണ് പാർലെ ജി. പുഞ്ചിരി തൂക്കി നിൽക്കുന്ന ആ കൊച്ചുകുട്ടിയെ പരിചയപ്പെടുത്തി തന്ന, കാലങ്ങളുടെ രുചി സമ്പത്തുള്ള ആ ബിസ്കറ്റിനെ പറ്റി കൂടുതൽ അറിഞ്ഞാലോ...

Parle G
വൈകുന്നേരങ്ങളിലെ ക്ഷീണം മാറ്റാൻ ഒരു കപ്പ് ചായയും ഒരു കടിയും, സംഭവം കുശാൽ… കാലം മാറി, പലഹാരങ്ങളും മാറിവന്നു, വീട്ടിൽ ചുട്ടെടുക്കുന്ന നെയ്യപ്പം മുതൽ ബാക്കറികളിലെ ബർക്കർ വരെ ആ പാത്രത്തിൽ സ്ഥാനം പിടിച്ചു. എന്നാൽ ഇന്നും ആ മഞ്ഞയും ചുവപ്പും നിറമുള്ള കവറിലെ പാൽമണമുള്ള ബിസ്കറ്റിനെ കടത്തിവെട്ടാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. ആസ്വദിച്ച് കഴിക്കുമ്പോൾ എപ്പോഴേക്കിലും ഓർത്തിട്ടുണ്ടോ ലോകത്തിലെ ഏറ്റവും കൂടുതൽ വിൽക്കുന്ന ബിസ്കറ്റാണ് കഴിക്കുന്നതെന്ന്. പുഞ്ചിരി തൂക്കി നിൽക്കുന്ന ആ കൊച്ചുകുട്ടിയെ പരിചയപ്പെടുത്തി തന്ന കാലങ്ങളുടെ രുചി സമ്പത്തുള്ള ആ ബിസ്കറ്റിനെ പറ്റി കൂടുതൽ അറിഞ്ഞാലോ… അതെ, ഇത് പാർലെ ജിയുടെ കഥയാണ്.
പാർലെ ജി എന്ന സമരമുഖം
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റ് ബ്രാൻഡുകളിൽ ഒന്നാണ് പാർലെ ജി. ബ്രിട്ടീഷ് ബിസ്കറ്റ് കമ്പനികളെ നേരിടാാൻ നല്ല ദേശീയ ബിസ്കറ്റ് ഉണ്ടാക്കി, ഇന്ത്യക്കാരുടെ സ്വദേശീ മോഹങ്ങൾക്ക് ചിറക്നൽകി, ഒപ്പം കോടികണക്കിന് ആളുകളുടെ വിശപ്പ് മാറ്റിയ ബ്രാൻഡാണ് പാർലെ ജി. എവറസ്റ്റ് എന്ന ബ്രാൻഡിംഗ് ഏജൻസിലെ ഒരു ആർട്ടിസ്റ്റിന്റെ പെൻസിലിൽ പിറന്നതാണ് പാർലെ ജി കവറിലെ ആ പെൺകുട്ടിയുടെ ചിത്രം.
1947ന് മുമ്പ് ഇന്ത്യയിൽ ഒരു ബിസിനസ് തുടങ്ങുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബ്രീട്ടീഷുകാരുടെ ഉപദ്രവങ്ങൾ തന്നെ കാരണം. ആ സമയത്താണ് സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്ന ആഹ്വാനം കേട്ട് ഗുജറാത്തിയായ മോഹൻലാൽ ചൗഹാൻ ബേക്കറി തുടങ്ങാൻ തീരുമാനിച്ചത്. തയ്യൽക്കാരൻ ആയിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം അഞ്ച് ആൺമക്കളായിരുന്നു- മനേക് ലാൽ, പീതാംബർ, നരോട്ടം, കാന്തിലാൽ, ജയന്തിലാൽ.
മക്കൾ കൂടെ കൂടിയതോടെ അദ്ദേഹത്തിന് ശക്തിയായി. ബേക്കിംഗ് പഠിക്കാൻ വേണ്ടി ആകെയുള്ള സമ്പാദ്യത്തിൽ നിന്ന് കുറച്ചെടുത്ത് മോഹൻലാൽ ചൗഹാൻ ജർമനയിൽ പോയി. ബേക്കിംഗ് പഠിച്ച് തിരികെ ഇന്ത്യയിലെത്തി. ശേഷം കൈവശമുണ്ടായിരുന്ന 60,000 രൂപ മുടക്കി നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു. സാമ്പത്തിക ലാഭമെന്നതിൽ ഉപരി ഈ സംരംഭം ഒരു സമരമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. ഭാരതത്തെ കൊള്ളയടിക്കുന്ന ബ്രിട്ടീഷുകാരന്റെ സ്നാക്സിനുള്ള ഇന്ത്യൻ ബദൽ.
പാർലെ ജിയുടെ വളർച്ച
1929ൽ മോഹൽലാൽ ചൗഹാൻ മധുരപലഹാരങ്ങളുടെ ഫാക്ടറി തുങ്ങി. 1938ൽ ബിസ്കറ്റ് നിർമ്മാണം ആരംഭിച്ചു. മുംബൈയിലെ പാർലെയിലായിരുന്നു ഫാക്ടറി. അതുകൊണ്ട് ബിസ്കറ്റിന് പാർലെ ഗ്ലൂക്കോ എന്ന് പേരിട്ടു. പാർലെ പാവപ്പെട്ടവന്റെ പലഹാരമായി. തൊണ്ണൂറുകളുടെ ആദ്യം ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാൻ ടിവിക്ക് മുന്നിൽ ഇരിക്കുന്നവരുടെ ഇഷ്ടപ്പെട്ട പരസ്യങ്ങളായിരുന്നു തംസ് അപ്പ്, ഗോൾഡ് സ്‌പോട്ട്, ലിംകയുടേതൊക്കെ. ഇവയെല്ലാം പാർലെയുടെ ഉൽപന്നങ്ങളായിരുന്നു.
1970-കളുടെ അവസാനം, മൊറാജി ദേശായുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കൻ ഉൽപന്നമായ കൊക്കോകോളയോട് അവരുടെ രഹസ്യ റെസിപ്പി രാജ്യത്തോട് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൊക്കോകോള അത് നിരസിച്ചു. അതോടെ ഇന്ത്യയിൽ അവയുടെ വ്യാപാരത്തിനും തിരിച്ചടി നേരിട്ടു. ഈ സമയം നോക്കി വിപണികളിൽ കാലുറപ്പിക്കാൻ പാർലെയുടെ പാനീയങ്ങൾക്ക് കഴിഞ്ഞു. പിന്നാലെ മാസ, ഫ്രൂട്ടി തുടങ്ങിയ ഉൽപന്നങ്ങളും പിറന്നു.
ALSO READ: സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്, പരസ്യത്തിന് നോ എൻട്രി; സുഡിയോ വിജയത്തിന് പിന്നിൽ ആ തന്ത്രം….
വളർച്ചയിലെ തിരിച്ചടി
നവലിബറൽ പോളിസിയുടെ ഭാഗമായി മാർക്കറ്റ് തുറന്നതോടെ കോർപ്പറേറ്റുകൾ ഇന്ത്യൻ വിപണികളുടെ ലാഭമൂറ്റാൻ തുടങ്ങി. ആ കൂട്ടത്തിൽ കൊക്കോകോളേയും തിരിച്ചെത്തി. പതിയെ കൊക്കക്കോള പാർലെ പാനീയങ്ങളെ വാങ്ങി. ഒടുവിൽ ദേശീയ പാനീയമായ പാർലെയുടെ ഗോൾഡ് സ്പോട്ടിനെ കൊക്കക്കോള അവസാനിപ്പിച്ചു.
എന്നാൽ പാർലെ-ജിയുടെ തേരൊട്ടം അവസാനിപ്പിക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല. മാംഗോ ബൈറ്റും പോപ്പിൻസും, ബിസ്ലേറി കുപ്പിവെള്ളം തുടങ്ങി പിന്നെയും പാർലെ കുടുംബത്തിൽ നിന്ന് ഉൽപന്നങ്ങൾ വിപണിയിൽ എത്തി.
പാർലെ ജി- ആസ്തി
ബിസ്കറ്റിൽ നിന്ന് വളർന്ന ചൗഹാൻ കുടുംബം 1961ൽ ബിസിനസ് ഭാഗം വയ്ക്കൽ തുടങ്ങി. നിലവിൽ ചില പാർലെ ഉൽപ്പന്നങ്ങളും പാർലെ ജിയും കൈകാര്യം ചെയ്യുന്നത് സ്ഥാപകൻ മോഹൻലാൽ ചൗഹാന്റെ കൊച്ചുമക്കളും ബന്ധുക്കളുമായ വിജയ് ചൗഹാനും കുടുംബവുമാണ്. ഫ്രൂട്ടിയും ആപ്പിൾ ഫിസും പ്രകാശ് ചൗഹാന്റെയും കുടുംബത്തിന്റെയും കീഴിൽ. രമേശ് ചൗഹാനാണ് ബിസ്ലേറി വെള്ളത്തിന്റെ ഉടമ.
2011 ലെ നീൽസൺ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് പാർലെ ജി. കൊവിഡ് കാലത്തു പാർലെയും, പാർലെ ജിയും മികച്ച വിൽപ്പന രേഖപ്പെടുത്തിയിരുന്നു. 2013-ൽ, പാർലെ-ജി ബിസ്കറ്റ് ഇന്ത്യയിൽ 5,000 കോടി രൂപ എന്ന ചില്ലറ വിൽപ്പന മറികടക്കുന്ന ആദ്യത്തെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (FMCG) ബ്രാൻഡായി ചരിത്രം സൃഷ്ടിച്ചു. 2024ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം വരുമാനം ഏകദേശം 17,100 കോടി രൂപയാണ്.