9 മാസത്തിൽ 29,000 കോടി, പതഞ്ജലി കുതിക്കുന്നു
മൂന്നാം പാദ അറ്റാദായം 60% വർദ്ധിച്ച് 593.44 കോടി രൂപയായി. ടാക്സ് ക്രെഡിറ്റിൽ നിന്നുള്ള ആനുകൂല്യങ്ങളും ഈ ലാഭവർദ്ധനവിന് കാരണമായി. ബിസ്‌ക്കറ്റ്, നെയ്യ്, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപനയിൽ വലിയ മാറ്റമുണ്ടായി
വരുമാനത്തിൽ വമ്പൻ റെക്കോർഡുമായി പതഞ്ജലി ഫുഡ്. ഇതാദ്യമായാണ് പതഞ്ജലി ഫുഡിൻ്റെ 9 മാസത്തെ വരുമാനം 29,000 കോടി കടന്നത്. മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 10,500 കോടി രൂപയുടെ അടുത്തെത്തി. ആഗോള തലത്തിൽ ചരക്ക് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടും രൂപയിൽ വലിയ ഇടിവുണ്ടായിട്ടും വരുമാന രംഗത്ത് കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 16.53 ശതമാനവും മുൻ പാദത്തേക്കാൾ 7.23 ശതമാനവും ഉയർന്ന് 10,483.71 കോടി രൂപയായി. ഒൻപത് മാസത്തെ വരുമാനം 29,013.98 കോടി രൂപയിലെത്തി, ഇത് മുൻവർഷത്തേക്കാൾ 16.55 ശതമാനം കൂടുതലാണിത്.
മൂന്നാം പാദ അറ്റാദായം 60% വർദ്ധിച്ച് 593.44 കോടി രൂപയായി. ടാക്സ് ക്രെഡിറ്റിൽ നിന്നുള്ള ആനുകൂല്യങ്ങളും ഈ ലാഭവർദ്ധനവിന് കാരണമായി. ബിസ്‌ക്കറ്റ്, നെയ്യ്, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപനയിൽ വലിയ മാറ്റമുണ്ടായി. പതഞ്ജലിയുടെ ബിസ്കറ്റ് ബ്രാൻഡിന് മാത്രം 1000 കോടി രൂപയുടെ വിൽപ്പന ഉണ്ടായിരുന്നു. നെയ്യ് വിൽപനയാകട്ടെ മൂന്നാംപാദത്തിൽ നിന്നും 46.50% വർദ്ധിച്ച് 467.64 കോടി രൂപയായി ഉയർന്നു.
വരുമാനത്തിൻ്റെ വലിയൊരു ഭാഗം
കമ്പനിയുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം ഇപ്പോഴും ഭക്ഷ്യ എണ്ണ വിൽപനയിൽ നിന്നാണ് ലഭിക്കുന്നത്. 7,335.71 കോടി രൂപയാണ് വരുമാനം. ഗ്രാമീണ മേഖലകളിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണെന്നാണ് വിവരം. എയർ ടർബൈൻ വൈദ്യുതി ഉൽപാദനത്തിലൂടെ ഈ പാദത്തിൽ 4.27 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.