Union Budget 2025 : ഇവിടൊന്നും കിട്ടിയില്ല! ആവശ്യപ്പെട്ടത് അനവധി, പക്ഷേ ലഭിച്ചതോ? ബജറ്റില്‍ കേരളത്തിന് നിരാശ
What Kerala got in the central budget: ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള പൊതുവായ പദ്ധതികളുടെ പ്രയോജനം കേരളത്തിനും ലഭിക്കുമെന്നത് മാത്രമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ രത്‌നച്ചുരുക്കം. കേരളത്തിന് പൊതുവെ നിരാശ സമ്മാനിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കാരണം, അത്രയേറെ ആവശ്യങ്ങളായിരുന്നു സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വച്ചത്. കേരളം മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ പരിശോധിക്കാം

ബജറ്റ് പ്രഖ്യാപനത്തിന്റെ ഏറിയ പങ്കും നിരീക്ഷിച്ചാല്‍ ‘അശോകന് ക്ഷീണമാകാം’ എന്ന യോദ്ധ സിനിമയിലെ ഡയലോഗാകാം ചിലരുടെയെങ്കിലും മനസില്‍ വരുന്നത്. ബിഹാറിന് വാരിക്കോരി കൊടുക്കുമ്പോള്‍, കേരളമടക്കുള്ള മറ്റ് സംസ്ഥാനങ്ങളെ കാര്യമായി പരിഗണിക്കാത്തതായിരുന്നു ബജറ്റ് പ്രഖ്യാപനത്തിലെ കാഴ്ച. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവവര്‍ ആദായനികുതി അടയ്‌ക്കേണ്ടെന്ന പ്രഖ്യാപനം ആ സങ്കടത്തിന് ഒരു പരിധി വരെ അറുതി വരുത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. ഒപ്പം 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും ആശ്വാസമായി. ഇത്തരം പൊതുപ്രഖ്യാപനങ്ങളുടെ ഗുണം കേരളത്തിനും ലഭിക്കുമെങ്കിലും, സംസ്ഥാനത്തിന് മാത്രമായി പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിന് പൊതുവെ നിരാശ സമ്മാനിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കാരണം, അത്രയേറെ ആവശ്യങ്ങളായിരുന്നു സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വച്ചത്. കേരളം മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ പരിശോധിക്കാം.
24,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം മുന്നോട്ടുവച്ച പ്രധാന ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല. വായ്പ പരിധി 12,000 കോടി കുറച്ചത് പുനഃപരിശോധിക്കുമെന്നും കേരളം പ്രതീക്ഷിച്ചു. വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടി പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. വയനാടിനായി ആവശ്യപ്പെട്ട് 2,000 കോടിയുടെ പാക്കേജ്.
റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് സംസ്ഥാനം ചോദിച്ചത് 1,000 കോടി. പ്രവാസി സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് ചോദിച്ചത് 300 കോടിയും. എയിംസ് എന്ന ദീര്‍ഘകാലവും യാഥാര്‍ത്ഥ്യമായില്ല. കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം സജ്ജമാക്കുമ്പോള്‍ കേരളം പൂര്‍ണ പ്രതീക്ഷയിലായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എയിംസ് അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഏതാനും മാസം മുമ്പാണ് കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്. ഇത് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയെങ്കിലും, ബജറ്റില്‍ പരിഗണിച്ചില്ല.




Read Also : 12 ലക്ഷം വരെ ആദായ നികുതി ഇല്ല; ബിഹാറിന് കോളടിച്ചു
വായ്പകളിലെ ഇളവുകള്‍ക്ക് പുറമെ, വന്യജീവി വെല്ലുവിളികള്‍, കാലാവസ്ഥ വ്യതിയാനം എന്നിവ നേരിടുന്നതിനുള്ള സഹായവും കേരളം മുന്നോട്ടുവച്ചിരുന്നു. വന്ദേ ഭാരത്, നിലമ്പൂര്‍-നഞ്ചങ്കോട് പദ്ധതി, തലശേരി-മൈസൂര്‍ റെയില്‍വേ പദ്ധതി, കാണിയൂര്‍-കാഞ്ഞങ്ങാട് റെയില്‍പ്പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, സില്‍വര്‍ ലൈന്‍, അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതി തുടങ്ങിയ റെയില്‍വേ പദ്ധതികളും കേരളം മുന്നോട്ടുവച്ചിരുന്നു.
2014ന് ശേഷം സ്ഥാപിതമായ അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യ വികസനംനടപ്പിലാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 2014ന് ശേഷം സ്ഥാപിതമായ ഐഐടികളില്‍ പാലക്കാട്ടേതും ഉള്‍പ്പെടുന്നുണ്ട്.എന്നാല്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഐഐടികളില്‍ പാലക്കാട് ഉള്‍പ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള പൊതുവായ പദ്ധതികളുടെ പ്രയോജനം കേരളത്തിനും ലഭിക്കുമെന്നത് മാത്രമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ രത്‌നച്ചുരുക്കം.