Kerala PSC KAS Examination 2025: ഇന്ന് കെഎഎസ് പരീക്ഷ, എഴുതുന്നത് ഒന്നര ലക്ഷത്തിലേറെ പേര്‍; ഈ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം
Kerala PSC Kerala Administrative Service Examination 2025: കെഎഎസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പിഎസ്‌സി അറിയിച്ചു. മൂന്ന് സ്ട്രീമുകളിലായി 1,86,932 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയത്
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പിഎസ്‌സി അറിയിച്ചു. മൂന്ന് സ്ട്രീമുകളിലായി 1,86,932 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയത്. സംസ്ഥാനത്തെ 726 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കെഎഎസിലേക്ക് കമ്മീഷന്‍ നടത്തുന്ന രണ്ടാമത്തെ സെലക്ഷന്‍ നടപടികളാണ് പുരോഗമിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. തിരുവനന്തപുരം ജില്ലയിലെ വലിയതുറയിലുള്ള സെന്റ് ആന്റണി എച്ച്.എസില്‍ (സെന്റര്‍ നമ്പര്‍: 1053) പരീക്ഷ ഉണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ കാഞ്ഞിരംകുളം സെന്റ് ഹെലന്‍സ് ജിഎച്ച്എസിലെത്തി (ലൂര്‍ദ്പുരം) പരീക്ഷ എഴുതണം. 1146051-1146250 രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചത്.
കോട്ടയം ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് എച്ച്.എസിലെ (സെന്റര്‍ നമ്പര്‍: 1309) പരീക്ഷാ കേന്ദ്രവും മാറ്റി. ഏറ്റുമാനൂരില്‍ തന്നെയുള്ള ഗവ. വി.എച്ച്.എസ്.എസ് ആണ് പുതിയ കേന്ദ്രം. 1211855-1212054 രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പുതിയ കേന്ദ്രത്തിലെത്തേണ്ടത്. പിഎസ്‌സി പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാകേന്ദ്രത്തിലെത്തണം.




Read Also: Coffee Board recruitment 2025: കോഫി ബോർഡ് റിക്രൂട്ട്‌മെന്റ്: 55 ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം
ഇന്ന് രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ആദ്യ സെഷന്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ അവസാന സെഷന്‍ നടക്കും. അഡ്മിറ്റ് കാര്‍ഡ്, ഐഡി പ്രൂഫ് എന്നിവയുടെ വെരിഫിക്കേഷന്‍ ആദ്യ 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും. ഉദ്യോഗാര്‍ത്ഥികള്‍ കഴിവതും നേരത്തെ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രമിക്കു. താമസിച്ചെത്തുന്നവര്‍ക്ക് പരീക്ഷ എഴുതാനാകില്ല. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വായിക്കുകയും പാലിക്കുകയും വേണം.