KEAM Rank List 2025: കീം ഫലം വൈകുന്നതിലെ ആശങ്ക: വിദഗ്ധ സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം ഇന്ന്
KEAM 2025 Result Delay Issue: ഹയർ സെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്താണ് നിലവിലെ ഏകീകരണം. എന്നാൽ ഈ രീതി കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നാണ് മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്. ഹയർസെക്കണ്ടറിയിലെ ഫിസിക്സ്, കെമിസ്ട്രി മാത്ത്സ് എന്നീ വിഷയങ്ങളിലെ മാർക്കും കീമിൻ്റെ സ്കോറും ചേർത്താണ് ഏകീകരണം നടത്തുക.
തിരുവനന്തപുരം: കീം ഫലം വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കീം ഫലം വൈകുന്നതിൽ വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശകളിൽ സർക്കാർ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. മാർച്ചിൽ വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടും സർക്കാർ തീരുമാനം വൈകിയതാണ് ഫല പുറത്തുവരുന്നതും വൈകുന്നതെന്നാണ് വിവരം.
ഹയർ സെക്കന്റെറി മാർക്കും കീമിലെ സ്കോറും ചേർത്താണ് നിലവിലെ ഏകീകരണം. എന്നാൽ ഈ രീതി കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്നുവെന്ന പരാതിയെ തുടർന്നാണ് മാറ്റം കൊണ്ട് വരാൻ തീരുമാനിച്ചത്. ഹയർസെക്കണ്ടറിയിലെ ഫിസിക്സ്, കെമിസ്ട്രി മാത്ത്സ് എന്നീ വിഷയങ്ങളിലെ മാർക്കും കീമിൻ്റെ സ്കോറും ചേർത്താണ് ഏകീകരണം നടത്തുക. ഈ രീതിയിൽ സിബിഎസ്ഇ വിദ്യാർത്ഥികളെക്കാൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് 15 മുതൽ 20 വരെ മാർക്ക് കുറയാൻ കാരണമാകുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
പരാതികൾ ശക്തമായതോടെ ഏകീകരണ ഫോർമുല പരിഷ്കരിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മാർക്ക് ഏകീകരണത്തിൽ അഞ്ച് തരം മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടാണ് വിദഗ്ധ സമിതി മാർച്ചിൽ റിപ്പോർട്ട് നൽകിയത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതിൽ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. തുടർ പഠനത്തിനം എന്താകുമെന്നറിയാതെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. സർക്കാർ തീരുമാനം നയപരമാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചത്.
അതിനിടെ കീം 2025 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും, അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനും ജൂലൈ മൂന്ന് ഉച്ചയ്ക്ക് 12 മണി വരെ അവസരം. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ‘KEAM-2025 – Candidate Portal’ എന്ന ലിങ്കിൽ ലോഗിൻ ചെയ്താൽ വിദ്യാർത്ഥിക്ക് അവരവരുടെ പ്രൊഫൈൽ പേജ് ലഭ്യമാകുന്നതാണ്.