NEET-PG 2025: പരീക്ഷ ഓഗസ്റ്റ് 3-ലേക്ക് മാറ്റണമെന്ന് എൻ ബി ഇ സുപ്രീം കോടതിയിൽ
NEET-PG 2025 latest update: പരീക്ഷയ്ക്ക് നാല് ദിവസം മുമ്പെങ്കിലും സെന്ററുകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളെ അറിയിക്കേണ്ടതുണ്ട്. നേരത്തെ, രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയതയ്ക്ക് വഴിവെക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് മെയ് 30-ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

ന്യൂഡൽഹി: ബിരുദാനന്തര ബിരുദ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-പിജി ഓഗസ്റ്റ് 3-ലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ (NBE) സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ജൂൺ 15-ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
മാറ്റം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ
പരീക്ഷയുടെ ടെക്‌നോളജി പങ്കാളിയായ ടിസിഎസ് (TCS) നൽകിയ വിവരമനുസരിച്ച്, ഓഗസ്റ്റ് 3 ആണ് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സാധിക്കുന്ന ഏറ്റവും നേരത്തെയുള്ള തീയതി. മെയ് 30-നും ജൂൺ 15-നും ഇടയിലുള്ള സമയം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ പര്യാപ്തമല്ലെന്ന് ടിസിഎസ് കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 2.70 ലക്ഷം വിദ്യാർത്ഥികൾക്കായി ആയിരത്തിലധികം പരീക്ഷാ കേന്ദ്രങ്ങൾ വീണ്ടും ഒരുക്കേണ്ടതുണ്ട്.
ഇതിന് ആവശ്യമായ സമയം വേണം. സുരക്ഷിതമായ പരീക്ഷാ സ്ഥലങ്ങൾ, അനുയോജ്യമായ കമ്പ്യൂട്ടർ സംവിധാനങ്ങൾ, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, നിരീക്ഷണ നടപടികൾ, മോക് ഡ്രില്ലുകൾ, സിസ്റ്റം ഓഡിറ്റ് തുടങ്ങിയ നിരവധി കാര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് എൻബിഇ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഉദ്യോഗാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാൻ പുതിയ അവസരം നൽകേണ്ടതുണ്ട്. ഇതിനും സമയം ആവശ്യമാണ്.
പരീക്ഷയ്ക്ക് നാല് ദിവസം മുമ്പെങ്കിലും സെന്ററുകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളെ അറിയിക്കേണ്ടതുണ്ട്. നേരത്തെ, രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയതയ്ക്ക് വഴിവെക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് മെയ് 30-ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് മാറ്റങ്ങൾ ആവശ്യപ്പെട്ട് എൻബിഇ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.