Kerala Plus Admission 2025: പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂള്‍ അധികാരികള്‍ ചോദിക്കുന്നത് കൂടുതല്‍ ഫീസോ? പരാതികള്‍ അറിയിക്കാന്‍ ചെയ്യേണ്ടത്
Kerala Plus Admission 2025 Fees Payment Details: സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരത്തെ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ അഡ്മിഷന്‍ നേടുന്നതിനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ന് മുതല്‍ അഡ്മിഷന്‍ നേടാം. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം നേടുമ്പോള്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുള്ള ഫീസുകള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടതുണ്ട്. അലോട്ട്‌മെന്റ് ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫീസുകള്‍ മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുന്നതായും, അനധികൃത ഫണ്ട് പിരിവ് നടത്തുന്നതായും പരാതി ലഭിച്ച പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധന തുടങ്ങി. സംസ്ഥാന, ജില്ലാ തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന.
അനധികൃതമായി ഫീസ് വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫീസല്ലാതെ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ നല്‍കരുതെന്നാണ് നിര്‍ദ്ദേശം. അനധികൃതമായി പണം പിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പരാതി അറിയിക്കാം.
പരാതി എങ്ങനെ നല്‍കാം?
- പൊതുവിദ്യാഭ്യാസ ഡയറക്‌ടർ : 0471 2580508, 0471 580522
- ജോയിൻറ് ഡയറക്‌ടർ (അക്കാദമിക്) : 0471 2580742
- സീനിയർ ഫിനാൻസ് ഓഫീസർ : 0471 2580730
- കോർഡിനേറ്റർ ഐ.സി.റ്റി.സെൽ : 0471 2529855
- ictcelldhse@gmail.com ലേയ്ക്കും പരാതി അയയ്ക്കാം




സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരത്തെ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒന്നാം അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ ഓപ്ഷന്‍ കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം സ്ഥിരപ്രവേശനമോ, താല്‍ക്കാലിക പ്രവേശനമോ നേടാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് കിട്ടിയിട്ടും താല്‍ക്കാലിക പ്രവേശനം നേടിയില്ലെങ്കില്‍ മറ്റ് അലോട്ട്‌മെന്റുകളിലേക്ക് പ്രസ്തുത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തില്ല. ആദ്യ അലോട്ട്‌മെന്റില്‍ കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ ഇനി വരാനിരിക്കുന്ന അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.