NEET Exam: നീറ്റ് പരീക്ഷയിൽ വൻ പരിഷ്കാരം! അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമാകും; നിർണ്ണായക മാറ്റം
NEET-UG Exam On Computer Based: നിലവിലുള്ള പേപ്പർ-പെൻ രീതിക്ക് ഇതിലൂടെ മാറ്റം വരുക. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് 2027-ലെ സൈക്കിൾ മുതൽ ഇവ നടപ്പിലാക്കുമെന്നാണ് എൻടിഎ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻടിഎ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG Exam) അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റാൻ ഒരുങ്ങി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). നിലവിലുള്ള പേപ്പർ-പെൻ രീതിക്ക് ഇതിലൂടെ മാറ്റം വരുക. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് 2027-ലെ സൈക്കിൾ മുതൽ ഇവ നടപ്പിലാക്കുമെന്നാണ് എൻടിഎ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻടിഎ ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: പ്ലസ് ടു പരീക്ഷാ ഫലത്തിൽ അതൃപ്തിയുണ്ടോ?; റീവാല്യൂവേഷനും ഫോട്ടോകോപ്പിക്കും അപേക്ഷിക്കാം
വിദഗ്ധ സമിതി ശുപാർശ
എൻടിഎയുടെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കുന്നതിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതാധികാര സമിതി സമർപ്പിച്ച 101 ശുപാർശകളുടെ ഭാഗമായാണ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ടതമാക്കാൻ എൻടിഎ ഒരുങ്ങുന്നത്. പരീക്ഷകൾ വിവിധ സെഷനുകളായും ഘട്ടങ്ങളായി നടത്താനും ശുപാർശയിൽ പറയുന്നുണ്ട്. എൻടിഎ നടത്തുന്ന മറ്റ് പ്രധാന പരീക്ഷകളെല്ലാം നിലവിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെയും നിർദ്ദേശപ്രകാരം നീറ്റ് മാത്രമാണ് ഒഎംആർ ഷീറ്റ് ഉപയോഗിച്ച് പേപ്പർ-പെൻ രീതിയിൽ ഇപ്പോഴും നടത്തിവരുന്നത്. ഈ മാറ്റം നിലവിൽ വരുന്നതോടെ എൻടിഎയുടെ എല്ലാ പ്രധാന പരീക്ഷകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറും.
സുരക്ഷ ശക്തമാക്കാൻ എഐ
നിലവിലെ വലിയ വെല്ലുവിളിയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പൂർണ്ണമായി തടയുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സത്യവാങ്മൂലത്തിൽ എൻടിഎ മുന്നോട്ടുവെക്കുന്നത്. ചോദ്യപേപ്പർ വിവർത്തനത്തിന്റെ 85 ശതമാനവും ഇനി മനുഷ്യ ഇടപെടലുകൾ ഒഴിവാക്കി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർവഹിക്കാനാണ് നീക്കം. ചോദ്യപേപ്പർ തയ്യാറാക്കുന്നവർ, മോഡറേറ്റർമാർ, വിവർത്തകർ എന്നിവരെ തിരഞ്ഞെടുക്കുന്നതിൽ റാൻഡമൈസേഷനും റൊട്ടേഷൻ പോളിസിയും കർശനമാക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം
ഇക്കഴിഞ്ഞ മെയ് മൂന്ന്ന് നടന്ന പരീക്ഷയിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ വരുന്ന ജൂൺ 21ന് നടത്തുന്നതാണ്. വരാനിരിക്കുന്ന പുനഃപരീക്ഷ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മൾട്ടി-ലെയർ ഓതന്റിക്കേഷനോടെയുമായിരിക്കും നടത്തുകയെന്നും എൻടിഎ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ഏജൻസി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ജൂൺ 14-ഓടെ പുതിയ അഡ്മിറ്റ് കാർഡുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമായി തുടങ്ങും. പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും മുൻപ് അടച്ച തുക ഇതിനായി പരിഗണിക്കുംമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതുമില്ല. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഈ വിഷയം സിബിഐക്ക് വിട്ടിരിക്കുകയാണ്.
പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ അഭ്യർത്ഥിച്ചു. പരീക്ഷാ തീയതികളും അഡ്മിറ്റ് കാർഡ് വിവരങ്ങളും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് അറിയിക്കുക.
English Summary:
NTA told the Supreme Court that it is prepared to conduct the NEET-UG examination in computer-based test (CBT) mode from next year after consultations with the Centre. NEET-UG paper leak that led to the cancellation of the May 3 examination this year.