Actress Sanam Shetty: തമിഴ് സിനിമയിലും നടിമാർക്ക് ദുരനുഭവങ്ങൾ; വെളിപ്പെടുത്തി നടി സനം ഷെട്ടി
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുന്‍കൈയെടുത്ത വനിതാ നടിമാര്‍ക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി പറഞ്ഞു.

sanam shetty (image credits: instagram)
ചെന്നൈ: ഞെട്ടിക്കുന്ന വിവരങ്ങളുമായാണ് കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഇതിൽ മലയാള സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണെന്നത് ഏവരെയും ഞെട്ടലുണ്ടാക്കിയതാണ്. ഇതിനു പിന്നാലെ ഇപ്പോഴിതാ കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമാ മേഖലയിലും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും നടി ചെന്നൈയില്‍ പറഞ്ഞു.
‘‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിനു മുൻകയ്യെടുത്ത നടിമാർക്കും നന്ദി’’– സനം പറഞ്ഞു. അതേസമയം മലയാള സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നു. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുന്‍കൈയെടുത്ത വനിതാ നടിമാര്‍ക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെകുറിച്ച് സംസാരിക്കുന്നതിനിടെയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാസ്റ്റിങ് കൗച്ച് ആരോപണങ്ങൾ നടിമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, ഇതിനെല്ലാം തെളിവുകളും കമ്മിഷന് മുമ്പാകെ നടിമാരിൽ പലരും ഹാജരാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ 94-ാം പാരഗ്രാഫ് മുതലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. വിഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, വാട്ട്സ് ആപ്പ് മേസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവ പ്രമുഖ നടിമാരുൾപ്പടെ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.