Akhil Marar: ‘എന്റെ ജീവപര്യന്തം പലരും മോഹിച്ചു, ആദ്യം ചേർത്തുപിടിച്ചത് സുരേഷ് ഗോപി’; അഖിൽ മാരാർ
Akhil Marar Granted Anticipatory Bail in Sedition Case: രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചെന്ന കുറ്റം ചുമത്തിയാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് കൊട്ടാരക്കര പോലീസ് ചുമത്തിയിരുന്നത്.

അഖിൽ മാരാർ
തിരുവനന്തപുരം: സംവിധായകനും നടനുമായ അഖിൽ മാരാർക്ക് രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കൊട്ടാരക്കര പോലീസെടുത്ത കേസിലാണ് ജാമ്യം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം ഇതിൽ എന്താണ് കേസെടുക്കാൻ ഉള്ള കാരണം എന്ന് വ്യക്തമാക്കാൻ പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച വിവരം അഖിൽ മാരാർ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിഷയത്തിൽ തന്നെ ആദ്യം വിളിച്ചതും ചേർത്തുപിടിച്ചതും കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയാണെന്നും അഖിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, സന്ദീപ് വാര്യർ തുടങ്ങിവരും തനിക്കൊപ്പം നിന്നുവെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചെന്ന കുറ്റം ചുമത്തിയാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് കൊട്ടാരക്കര പോലീസ് ചുമത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയാണ് അഖിൽ മാരാർക്കെതിരെ പരാതി നൽകിയത്. പഹൽഗാം അക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ അഖിൽ മാരാർ ഫേസ്ബുക്കിലിട്ട പോസ്റ്റ് സംബന്ധിച്ചായിരുന്നു പരാതി.
ഇന്നലെ വരെ തന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും താൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ തന്റെ ജീവപര്യന്തം മോഹിച്ചരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും തന്നെ തിരിച്ചറിഞ്ഞ് ചേർത്തുപിടിച്ചത് സുരേഷ് ഗോപി ആയിരുന്നു. തുടക്കം മുതൽ കട്ടയ്ക്ക് കൂടെ നിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും നന്ദിയുണ്ടെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
കേസിൽ തനിക്ക് വേണ്ടി ഹാജർ ആയത് തന്നെക്കാൾ ജൂനിയർ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസായതിനാൽ പലരും സീനിയർ വക്കീലന്മാരെ ഏല്പിക്കാൻ പറഞ്ഞപ്പോഴും വിമല ബിനു മതി എന്നത് എന്റെ തീരുമാനമായിരുന്നുവെന്നും തന്റെ വിശ്വാസം വിമല കാത്തുവെന്നും അഖിൽ പറഞ്ഞു. “ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്. അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ. മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. സത്യമേവ ജയതേ..” എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ പോസ്റ്റ് അവസാനിപ്പിച്ചത്.
ALSO READ: റാനിയയുടെ അഭിനയം കണ്ട് ഓവറായെന്ന് പറയുന്നവരോട് എനിക്ക് വേണ്ടത് അതായിരുന്നു: ബിന്റോ സ്റ്റീഫൻ