B.K. Harinarayanan: ‘അത് ഉണക്കലരിയിലെ കല്ല് പോലെയാണ്, കഴുകി കളയണം’; ഹരിനാരായണന്‍ പേരിലെ ‘ജാതിവാല്‍’ ഒഴിവാക്കിയതിന് പിന്നില്‍
B.K. Harinarayanan clarifies his position: പുതിയ കുട്ടികളില്‍ വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാഗേജും ഇല്ല. അത് വലിയൊരു ഗുണമാണ്. എല്ലാ മനുഷ്യരെയും മനുഷ്യരായിട്ട് കാണാന്‍ നമ്മളെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിപ്പിക്കുന്നുണ്ട്. പുതിയ കുട്ടികള്‍ എന്നെ പഠിപ്പിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും ഹരിനാരായണന്

മനോഹരമായ പാട്ടുകള്‍ക്കും, മികച്ച പാട്ടെഴുത്തുകാര്‍ക്കും പഞ്ഞം നേരിടുന്ന പുതിയകാല മലയാള സിനിമയില്‍ ബി.കെ. ഹരിനാരായണനെ പോലെയുള്ള ഗാനരചയിതാക്കള്‍ ഒരു അനുഗ്രഹമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ മുതല്‍, മോഡേണ്‍ മേമ്പൊടി ചാര്‍ത്തിയ അക്ഷരങ്ങള്‍ വരെ കോറിയിടാനുള്ള കഴിവാണ് ഈ അതുല്യ കലാകാരന്റെ സവിശേഷത. അതുകൊണ്ട് തന്നെയാണ് ഏത് തരത്തിലുള്ള ഗാനാസ്വാദകര്‍ക്കും ഹരിനാരായണന്‍ സ്വീകാര്യനാകുന്നതും. നമ്പൂതിരി കുടുംബത്തില്‍ ജനിച്ച, എന്നാല്‍ പേരില്‍ ജാതിവാല്‍ ഒഴിവാക്കിയ വ്യക്തിയാണ് ഹരിനാരായണന്‍. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഹരിനാരായണന് വ്യക്തമായ ഉത്തരമുണ്ട്. ‘ഉണക്കലരിയിലെ കല്ല് പോലെയാണ് ജാതി. അത് കഴുകി കളയണം’ ഇതാണ് ഹരിനാരായണന്റെ ഉറച്ച നിലപാട്. കാന്‍ചാനല്‍മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പേരിനൊപ്പം ജാതിപ്പേര് ആവശ്യമില്ലെന്ന് തോന്നി. മനുഷ്യനായിട്ട് ജീവിച്ചാല്‍ മതിയെന്ന തോന്നലുണ്ട്. മരുമകന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അവന്‍ രാവിലെ കളരി പഠിക്കാനൊക്കെ പോകുമായിരുന്നു. അവനെ രാവിലെ കൊണ്ടുപോയിരുന്നത് താനായിരുന്നു. ഒരിക്കല്‍ അവനെ ആരോ ജാതി പറഞ്ഞ് വിളിച്ചു. തന്റെ പേര് ധരണ്‍ എന്നാണെന്നും, വീട്ടില്‍ വിളിക്കുന്നത് അപ്പു എന്നാണെന്നും, ഇതില്‍ ഏതെങ്കിലും ഒന്ന് വിളിച്ചാല്‍ മതിയെന്നും അവന്‍ പറഞ്ഞു. മൂന്നില്‍ പഠിക്കുന്ന അവന് ആ ബോധ്യം ഉണ്ടായിരുന്നു. അവനോട് ശരിക്കും ബഹുമാനം തോന്നിയെന്നും ഹരിനാരായണന്‍ വ്യക്തമാക്കി.
സമൂഹത്തില്‍ ജാതി ഉണ്ട്. എന്നിലും ഉണ്ട് വിശ്വസിക്കുന്നു. ഉണക്കലരി കഴുകി കളഞ്ഞാലും പിന്നെയും അതില്‍ കല്ല് കിടക്കും. ആ കല്ല് പോലെ നമ്മളിലൊക്കെ ജാതിയുണ്ട്. അത് കഴുകി കളയുക തന്നെ വേണം. എന്തിനാണ് സംവരണം എന്നതിനെക്കുറിച്ച് ദിനു വെയില്‍ പറയുന്ന ഒരു വീഡിയോ ഉണ്ട്. അത് നമ്മള്‍ കേള്‍ക്കണം. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന് കൈ പിടിച്ചുവരാന്‍ വേണ്ടിയുള്ളതാണ് സംവരണമെന്നും അദ്ദേഹം വ്യക്തമാക്കി.




Read Also : MG Sreekumar: ആദ്യ ഗാനമേളക്ക് വാങ്ങിച്ച തുക അത്രയാണ്; ഇത്രയൊക്കെ വാങ്ങിക്കാമോ എന്ന് ചേട്ടൻ ചോദിച്ചിട്ടുണ്ട്
പുതിയ കുട്ടികളില്‍ വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാഗേജും ഇല്ല. അത് വലിയൊരു ഗുണമാണ്. എല്ലാ മനുഷ്യരെയും മനുഷ്യരായിട്ട് കാണാന്‍ നമ്മളെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിപ്പിക്കുന്നുണ്ട്. പുതിയ കുട്ടികള്‍ എന്നെ പഠിപ്പിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും ഹരിനാരായണന്‍ പറഞ്ഞു.
ഒമ്പതാം ക്ലാസ് തൊട്ട് പുരോഹിതവൃത്തി ചെയ്തിട്ടുണ്ട്. അത് പഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലൊക്കെ പൂജ കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിനും ഹരിനാരായണന്‍ ഉത്തരം നല്‍കി. ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒറ്റയ്ക്കുള്ള ജീവിതം ഇതുവരെ മടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.