Ranveer Singh Kantara Remarks: ‘മതവികാരങ്ങളെ വ്രണപ്പെടുത്തി; ‘കാന്താര’ വിവാദത്തിൽ രൺവീർ സിങ്ങിനെതിരെ പോലീസിൽ പരാതി
Ranveer Singh Kantara Remarks Controversy: മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് താരത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം 28-ാം തീയതി ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം.

Ranveer Singh
‘ഋഷഭ് ഷെട്ടി നായകനായി എത്തിയ ‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ പോലീസിൽ പരാതി. സിനിമയിലെ ഋഷഭ് ഷെട്ടിയുടെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ചതും അനുകരിച്ചതുമാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് താരത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസം 28-ാം തീയതി ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം. ‘കാന്താര’സിനിമയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെയാണ് വിവാദത്തിനിടെയാക്കി സംഭവം. ഇതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശനം ഉയർന്നിരുന്നു.
Also Read:ഋഷഭിന്റെ വാക്ക് കേട്ടില്ല; ഷൂസ് ധരിച്ച് ‘കാന്താര’യിലെ രംഗം അനുകരിച്ചു; രൺവീർ സിങ്ങിന് വിമർശനം
ഇതിനു പിന്നാലെ സംഭവത്തിൽ ക്ഷമ ചോദിച്ച് രൺവീർ സിങ് രംഗത്ത് എത്തിയിരുന്നു. ഋഷഭിന്റെ ഗംഭീര പ്രകടനം എടുത്ത് കാണിക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് രൺവീർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്കാരത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും രൺവീർ വ്യക്തമാക്കി. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രൺവീർ സിങിന്റെ ഖേദപ്രകടനം .
എന്നാൽ ക്ഷമ ചോദിച്ചെങ്കിലും രണ്‍വീറിന് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന നിലയിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. രണ്‍വീര്‍ ഒരു തേര്‍ഡ് റേറ്റ് നടനാണെന്നും ഹിന്ദുദൈവങ്ങളെ അപമാനിക്കുകയാണെന്നും അടുത്ത സിനിമ ബോയ്കോട്ട് ചെയ്യുമെന്നും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. രണ്‍വീറിനെതിരെ മതവികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുക്കണം എന്നും പ്രതിഷേധങ്ങളുയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.