Dharmendra Death: നായകസങ്കല്പങ്ങളെ പൊളിച്ചെഴുതിയ ഹീമാൻ; ധർമ്മേന്ദ്ര മടങ്ങുന്നത് പകരം വെക്കാനാവാത്ത ലെഗസി ബാക്കിയാക്കി
Dharmendra Is He Man Of Bollywood: ധർമ്മേന്ദ്രയ്ക്ക് ഒരു വിളിപ്പേരുണ്ടായിരുന്നു, ഹീ മാൻ. ആ പേര് ലഭിച്ചത് പതിവ് രീതിയെ പൊളിച്ചെഴുതിയതുകൊണ്ടാണ്.
90ആം പിറന്നാളിന് കേവലം രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ധർമ്മേന്ദ്ര മരണപ്പെടുന്നത്. 300ലധികം സിനിമകളിൽ വേഷമിട്ട ധർമ്മേന്ദ്ര ഇന്ത്യൻ സിനിമയുടെ നായകസങ്കല്പങ്ങളെ പൊളിച്ചെഴുതി. ആ സങ്കല്പങ്ങളിൽ നിന്ന് ഇന്നും ബോളിവുഡിന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലെന്നത് കഥയുടെ ബാക്കി.
കരുത്തുറ്റ ശരീരവും അതിനൊത്ത സൗന്ദര്യവുമായി ഇന്ത്യൻ സിനിമയിലേക്ക് കടന്നുവന്ന ധർമേന്ദ്ര ഇന്നത്തെ ബോളിവുഡ് നായകരുടെ തുടക്കത്തിനാണ് വഴിതെളിച്ചത്. ആക്ഷൻ രംഗങ്ങളിലെ അസാമാന്യ പ്രകടനങ്ങൾ കാരണം അദ്ദേഹത്തെ ആളുകൾ ‘ഗരം ധരം’ എന്ന് വിളിച്ചു. 1966ൽ പുറത്തിറങ്ങിയ ഫൂൽ ഓർ പഥർ എന്ന സിനിമയിലെ ഷർട്ട് അഴിച്ചുള്ള രംഗം ഹിന്ദി സിനിമയിലാദ്യമായിരുന്നു. ഈ പതിവ് ഇപ്പോൾ ബോളിവുഡിൽ സാധാരണയാണ്.
Also Read: ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു
ദിലീപ് കുമാറിൻ്റെ സിനിമകളിലൂടെ വെള്ളിത്തിരയെ പ്രണയിച്ച ധർമ്മേന്ദ്ര വളരെ കഷ്ടപ്പെട്ടാണ് സിനിമാതാരമായത്. മുംബൈയിലെ ഡ്രില്ലിങ് കമ്പനിയിൽ ജോലിചെയ്ത് ചിലവിനു പണം കണ്ടെത്തിയിരുന്ന ധർമ്മേന്ദ്ര തൻ്റെ സിനിമാ സ്വപ്നത്തെ മുറുക്കെപ്പിടിച്ചു. ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ 1960ൽ അദ്ദേഹം സിനിമാകരിയറിന് തുടക്കം കുറിച്ചു. ആക്ഷൻ സിനിമകളിലെ തുടർ ഹിറ്റുകൾക്കൊപ്പം ഹാസ്യ സിനിമകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും വ്യക്തിജീവിതത്തിലും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു. 2012ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ഇക്കൊല്ലം ഡിസംബറിൽ പുറത്തിറങ്ങുന്ന ഇക്കിസ് ആണ് അവസാന ചിത്രം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്ന ധർമേന്ദ്ര ഇന്ന് ഉച്ചയ്ക്കാണ് മരണപ്പെട്ടത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.