Director Sachy: കഥാന്ത്യത്തിൽ കലങ്ങിത്തെളിയണം. നായകൻ വില്ലൊടിക്കണം, സച്ചി ഓർമ്മയായിട്ട് അഞ്ച് വർഷം
Director Sachy's 5th death anniversary: കഥാന്ത്യത്തിൽ കലങ്ങി തെളിയണം, നായകൻ വില്ലൊടിക്കണം, കണ്ണീർ നീങ്ങി ചിരിയിലാകണം ശുഭം, കയ്യടി പുറകെ വരണം... എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്

തിരുവനന്തപുരം: സൃഷ്ടിച്ച സിനിമകളെല്ലാം മലയാളം മനസ്സുകളിൽ തങ്ങിനിൽക്കുന്നത്. അത്യപൂർവമായി ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യമായിരുന്നു അത്. വളരെ കുറച്ചു വർഷങ്ങൾ കൊണ്ട് സ്വന്തമായി ഇരിപ്പിടം ഉണ്ടാക്കി ഒരു സുപ്രഭാതത്തിൽ ലോകത്ത് നിന്ന് തന്നെ വിട പറഞ്ഞ്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് സച്ചി.
ഒരുപക്ഷേ മലയാള സിനിമാലോകം ഏറ്റവും വിങ്ങലോടെ നോക്കി കണ്ട വിയോഗവും സച്ചിയുടെതാവും. ആ ഓർമ്മകൾക്ക് ഇന്ന് അഞ്ചു വയസ്സ് തികയുകയാണ്. പ്രവർത്തിച്ച കാലയളവിനോ സിനിമയുടെ എണ്ണത്തിനോ അല്ല മറിച്ച് സൃഷ്ടിച്ച സിനിമകളുടെ നിലവാരത്തിനാണ് പ്രാധാന്യം എന്ന് സച്ചിയുടെ ജീവിതം ഓർമ്മിപ്പിക്കുന്നു.
കഥാന്ത്യത്തിൽ കലങ്ങി തെളിയണം, നായകൻ വില്ലൊടിക്കണം, കണ്ണീർ നീങ്ങി ചിരിയിലാകണം ശുഭം, കയ്യടി പുറകെ വരണം… എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്, തിരശ്ശീലയിൽ നമുക്ക് നമുക്കീ കൺകെട്ടും കാർണിവലും മതി ….
സച്ചിയെപ്പറ്റി പറയുമ്പോൾ ആദ്യം കേൾക്കുന്ന വാക്കുകൾ ഇതാണ്. തന്റെ സിനിമയെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. കെ ആർ സച്ചിദാനന്ദൻ എന്ന മലയാളിയുടെ പ്രിയപ്പെട്ട സച്ചിയുടെ സിനിമകൾ എങ്ങനെ വിജയിച്ചു എന്നതിന് ഉത്തരവും ഈ വരികളിലുണ്ട്. സന്തോഷപര്യവസാനി അല്ലാത്ത സിനിമകൾ മനസ്സിന് നോവാണ്. ആവർത്തിച്ചു കാണുന്ന, മനസ്സിൽ ഇടംപിടിച്ച കഥാപാത്രങ്ങൾ ഉള്ള അദ്ദേഹത്തിന്റെ സിനിമകൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കൊപ്പം സ്മരിക്കപ്പെടുന്നു. 2020 ജൂൺ 18ന് ഹൃദയാഘാതത്തെ തുടർന്ന് 48 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
സിനിമ ജീവിതം
2007 സേതുവിനൊപ്പം ചേർന്ന് തിരക്കഥാകൃത്ത് ആയിട്ടായിരുന്നു സച്ചി മലയാള സിനിമയിലേക്ക് കടന്നു വന്നത്. സച്ചി സേതു കൂട്ടുകെട്ടിൽ അഞ്ചോളം പടങ്ങളാണ് മലയാളത്തിൽ എത്തിയത്. ചോക്ലേറ്റ് റോബിൻഹുഡ് മേക്കപ്പ് മാൻ സീനിയേഴ്സ് ഡബിൾസ് എന്നിവ ആയിരുന്നു അവ. പിന്നീട് ഇരുവരുടെയും കാഴ്ചപ്പാടുകൾ രണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു. 2012 സ്വതന്ത്രമായി റൺ ബേബി റൺ സൃഷ്ടിച്ചു. പിന്നീട് ഷെർലക് ടോംസ് ഡ്രൈവിംഗ് ലൈസൻസ് രാമലീല ചേട്ടായി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് തിരക്കഥകൾ.
സംവിധാനത്തിലേക്ക്
വെറും രണ്ട് സിനിമകളാണ് സച്ചി സംവിധാനം ചെയ്തിട്ടുള്ളത്. പക്ഷേ അവർ രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാണ് സവിശേഷത. 2015 പുറത്തിറങ്ങിയ അനാർക്കലി ബിജു മേനോൻ പൃഥ്വിരാജ് കൂട്ടുകെട്ടിലൂടെ മലയാളികൾ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തതാണ്. 2020 പുറത്തിറങ്ങിയ അയ്യപ്പൻ കോശിയും വീണ്ടും ബിജുമേനോൻ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ വിജയഗാഥ സൃഷ്ടിച്ചു.
മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഇന്നും അയ്യപ്പനും കോശിയും പറയപ്പെടുന്നു. ഈ സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അത് നേരിട്ട് ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 13 വർഷത്തെ സിനിമ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം ഈ ലോകത്തോട് തന്നെ വിട പറഞ്ഞിരുന്നു. ഇന്നും സച്ചി എന്നാൽ മലയാളിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച സിനിമയുടെ ഉടയോനാണ്.