Kangana Ranaut: ‘എന്റെ റെസ്റ്റോറന്‍റിൽ കച്ചവടം നടന്നത് 50 രൂപയ്ക്ക്, ശമ്പളം കൊടുക്കുന്നത് 15 ലക്ഷം’; ദുരന്തബാധിതരോട് സ്വന്തം ദുരിതം പങ്കുവെച്ച് കങ്കണ
Kangana Ranaut Restaurant Loss: ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിനെ തുടർന്ന് കങ്കണയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.
ഷിംല: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ട ദുരന്തബാധിതരെ സന്ദർശിക്കുന്നതിനിടെ സ്വന്തം ദുരിതം പങ്കുവച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. മണാലിയിൽ ഉള്ള തന്റെ റെസ്റ്റോറന്റിന് ഉണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ചാണ് കങ്കണ സംസാരിച്ചത്. കഴിഞ്ഞ ദിവസം തന്റെ റെസ്റ്റോറന്റിൽ ആകെ 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നതെന്നും, ജീവനക്കാർക്കുള്ള ശമ്പളമായി ഏകദേശം 15 ലക്ഷം രൂപയാണ് മുടക്കുന്നതെന്നും കങ്കണ പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിനെ തുടർന്ന് കങ്കണയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. തന്റെ വേദനയും ദയവായി മനസിലാക്കണമെന്നും, താനും ഹിമാചലിൽ താമസക്കാരിയാണെന്നും കങ്കണ പറഞ്ഞു.
അതേസമയം, കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിൽ നിന്നും കരകയറാൻ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് കങ്കണയുടെ പ്രസ്താവന. ബിജെപി നേതാവും മണാലിയിലെ മുൻ എംഎൽഎയുമായ ഗോവിന്ദ് സിങ് താക്കൂറിനൊപ്പമാണ് കങ്കണ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. അപകടത്തിന്റെ വ്യാപ്തി പ്രദേശവാസികൾ കങ്കണയെ ധരിപ്പിച്ചു.
ALSO READ: ‘മോഹൻലാലുമായി പിണങ്ങിയിട്ടുണ്ട്, 12 കൊല്ലത്തോളം ഒരുമിച്ച് വർക്ക് ചെയ്തില്ല’; സത്യൻ അന്തിക്കാട്
ഹിമാചലിൽ ഇപ്പോഴും മഴ ഭീഷണി ഒഴിഞിട്ടില്ല. ബിലാസ്പൂർ, കാൻഗ്ര, മാണ്ഡി, സിർമൗർ എന്നീ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥ മൂലം റോഡ് ഗതാഗതവും സാരമായി തടസ്സപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ രണ്ട് ദേശീയ പാതകൾ ഉൾപ്പടെ 566 ഇടങ്ങളിലാണ് റോഡുകൾ അടച്ചിട്ടത്.
അതേസമയം, ഈ വർഷത്തിന്റെ തുടക്കത്തിലാണ് കങ്കണ റണാവത്ത് മണാലിയിൽ ‘ദി മൗണ്ടൻ സ്റ്റോറി’ എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. പ്രധാനമായും ഹിമാചൽ വിഭവങ്ങൾ വിളമ്പുന്ന ഈ റെസ്റ്റോറന്റ്, വിനോദസഞ്ചാരത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ മഴയും മണ്ണിടിച്ചിലും മൂലം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.