Kantara 2 Boat Accident: ഷൂട്ടിങ്ങിനിടെ അപകടം; ‘കാന്താര’യ്ക്ക് നോട്ടീസ്; മറുപടി ലഭിച്ചില്ലെങ്കിൽ ചിത്രീകരണാനുമതി റദ്ധാക്കും
Kantara 2 Shoot Boat Mishap Incident: ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. എങ്കിലും, ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും ഉൾപ്പടെ വെള്ളത്തിൽ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു.
മൈസൂരു: ‘കാന്താര ചാപ്റ്റർ 1’ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് നൽകി ഹൊസനഗര തഹസിൽദാർ. ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതി രേഖകൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് തഹസിൽദാർ രശ്‌മി അണിയറ പ്രവർത്തകർക്ക് നോട്ടീസ് നൽകിയത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. എങ്കിലും, ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും ഉൾപ്പടെ വെള്ളത്തിൽ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടം സംബന്ധിച്ച് നാഗർ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥർ സിനിമാ സംഘത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മറുപടി ഒന്നും ലഭിച്ചില്ല.
ഇതോടെയാണ്, മൂന്ന് ദിവസത്തിനുള്ളിൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകട വിവരങ്ങളും സമർപ്പിക്കണമെന്ന് കാണിച്ച് തഹസിൽദാർ നോട്ടീസ് നൽകിയത്. മറുപടി നൽകാത്ത പക്ഷം സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2022ൽ പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘കാന്താര’. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് ‘കാന്താര: ചാപ്റ്റർ 1’. ഷൂട്ടിങ് ആരംഭിച്ചത് മുതൽ ചിത്രം പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ട് വരികയാണ്. ചിത്രത്തിന്റെ ഭാഗമായ മൂന്ന് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം എഫ് കപിൽ എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിൻ്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞു വീണാണ് രാകേഷ് മരിച്ചത്. കപിൽ സൗപർണിക നദിയിൽ മുങ്ങി മരിക്കുകയായിരുന്നു. നിജു ഹൃദയാഘാതം മൂലമാണ് മരിച്ചത്.