Operation Sindoor: ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് സിന്ദൂരമെന്ന് മോഹൻലാൽ; യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് മമ്മൂട്ടി
Mammootty and Mohanlal Support Operation Sindoor: 'ഓപ്പറേഷൻ സിന്ദൂർ' വിജയകരമായി നടപ്പാക്കിയ ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ ചിത്രം മോഹൻലാൽ ഫേസ്ബുക്കിന്റെ കവർ ഫോട്ടോയാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി നടപ്പാക്കിയ ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാർ സിന്ദൂരത്തെ കാണുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ച്. യഥാർത്ഥ നായകരെ സല്യൂട്ട് ചെയ്യൂവെന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ ചിത്രം മോഹൻലാൽ ഫേസ്ബുക്കിന്റെ കവർ ഫോട്ടോയാക്കി. സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച ചിത്രം താരം കവർ ഫോട്ടോ ആക്കിയത്. “പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് നമ്മൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാൽ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, “നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്, രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം മറുപടി നൽകുമെന്ന് ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ജീവനുകൾ സംരക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങൾ രാജ്യത്തിന് അഭിമാനം. ജയ്ഹിന്ദ്” എന്ന് മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ: ‘ആ സിനിമയിലെ കഥാപാത്രം മാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല, അതിനൊരു കാരണമുണ്ട്’; ശ്രീനിവാസൻ
ഇന്ന് (മെയ് 7) പുലർച്ചെയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാകിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു. ആക്രമണത്തിൽ 70 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ നടത്തിയത്.