Tomichan Mulakuppadam : 2 കോടി ലോൺ എടുത്തു, 3 കോടി സർക്കാരിന് നികുതി കൊടുത്തു; ടോമിൻ ജെ തച്ചങ്കരിയുടെ വാദം തള്ളി പുലിമുരുകൻ നിർമാതാവ്
Pulimurugan Movie Producer Tomichan Mulakuppadam : കെഎഫ്സിയിൽ നിന്നും രണ്ട് കോടി രൂപയാണ് കടമെടുത്തത്. അത് 2016ൽ തന്നെ തിരിച്ചടച്ചുയെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം

മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം പുലിമുരുകന് വേണ്ടി വാങ്ങിയ കടം ഇതുവരെ അടച്ച് തീർത്തിട്ടില്ലയെന്ന വിവാദത്തിൽ പ്രതികരണവുമായി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. മുൻ ഡിജിപിയും കേരള ഫൈനാഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) എംഡിയുമായ ടോമിൻ തച്ചങ്കരിയാണ് നിർമാതാവ് ഇതുവരെ കെഎഫ്സിയിൽ നിന്നുമെടുത്തിട്ടുള്ള കടം തിരിച്ചടച്ചിട്ടില്ലയെന്ന് ഒരു അഭിമുഖത്തിലൂടെ അറിയിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് പുലിമുരുകൻ്റെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. പുലിമുരുകൻ്റെ നിർമാണത്തിനായി രണ്ട് കോടി രൂപയാണ് കെഎഫ്സിയിൽ നിന്നും കടമെടുത്തത്. അത് 2016 തന്നെ വീട്ടുകയും ചെയ്തു. കൂടാതെ സിനിമയിൽ നിന്നും ലഭിച്ച ലാഭത്തിൽ നിന്നും സർക്കാരിന് മൂന്ന് കോടി രൂപ താൻ ആദായ നികുതി അടച്ചെന്നും പുലിമുരകൻ്റെ നിർമാതാവ് സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം നീണ്ട് പോയതോടെ നേരത്തെ നിശ്ചയിച്ച ബജറ്റിലും അധികം ചിലവഴിക്കേണ്ടി വന്നു. എന്നാൽ പുലിമുരുകൻ തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ 100 കോടി രൂപയുടെ ബിസിനെസ് പുലിമുരുകൻ കൊണ്ട് തൻ്റെ നേടിയെടുക്കാൻ സാധിച്ചു. മോഹൻലാൽ ചിത്രത്തിലൂടെ തനിക്ക് ന്യായമായ സാമ്പത്തിക ലാഭവും സുരക്ഷിതത്വവും ലഭിച്ചെന്നും പുലിമുരുകൻ്റെ നിർമാതാവ് കുറിപ്പിലൂടെ അറിയിച്ചു. “കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ” കെഎഫ്സി എംഡി ടോമിൻ ജെ തച്ചങ്കരിക്ക് മറുപടിയായി ടോമിച്ചൻ മുളകുപ്പാടം മറുപടി നൽകി.
ടോമിച്ചൻ മുളകുപ്പാടത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
“ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.
അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും..”