Salman Khan: ബലൂചിസ്ഥാൻ പരാമർശം; സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാക്ക് സർക്കാർ
Pakistan Puts Salman Khan on Terror Watchlist: തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായാണ് വിവരം.
ബോളിവുഡ് താരം സൽമാൻ ഖാൻ, റിയാദ് ഫോറത്തിൽ നടത്തിയ ബലൂചിസ്ഥാൻ പരാമർശം വലിയ പ്രകോപനമാണ് പാകിസ്ഥാനിൽ ഉണ്ടാക്കിയത്. സൽമാന്റെ പരാമർശം വൻ വിവാദങ്ങൾക്കു കാരണമായിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ സൽമാൻ ഖാൻ തീവ്രവാദിയെന്ന് ആരോപിച്ചിരിക്കുകയാണ് പാക്ക് സർക്കാർ. തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായാണ് വിവരം.
ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒക്ടോബർ 16 ന് പുറത്തിറക്കിയ അറിയിപ്പിൽ അദ്ദേഹത്തെ ‘ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ പുറത്തുവരുന്ന ഈ വിജ്ഞാപനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പട്ടികയിൽ ഉൾപ്പെടുന്നതോടെ താരത്തിന് കർശനമായ നിരീക്ഷണവും യാത്രാനിയന്ത്രണങ്ങളും പാകിസ്ഥാനിൽ നേരിടേണ്ടിവരും.
എന്താണ് വിവാദ പരാമർശം
അടുത്തിടെ നടന്ന ജോയ് ഫോറം 2025-ൽ സൗദി അറേബ്യയിലെ സിനിമകളുടെ വിജയസാദ്ധ്യതയെക്കുറിച്ച് സംസാരിക്കവെയാണ് താരം വിവാദ പരാമർശം നടത്തിയത്. ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പായിരുന്നു താരം എത്തിയത്. ഒരു ഹിന്ദി ചിത്രം എടുത്ത് റിലീസ് ചെയ്താൽ സൗദി അറേബ്യയിൽ സൂപ്പർഹിറ്റാകുമെന്നും ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമയാണ് ചെയ്യുന്നതെങ്കിൽ അത് നൂറുകോടി രൂപയുടെ ബിസിനസ് നേടും. കാരണം മറ്റു രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് സൽമാൻ പറഞ്ഞത്.
ബലൂചിസ്ഥാനെയും പാകിസ്ഥാനെയും രണ്ടായി പറഞ്ഞതാണ് വിവാദങ്ങൾക്ക് കാരണം. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി പാക്ക് ഉദ്യോഗസ്ഥർ എടുത്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ സൽമാന്റെ പരാമർശത്തെ ബലൂച് വിഘടനവാദി നേതാക്കള്‍ പ്രശംസിച്ചു. സൽമാന്റെ വാക്കുകൾ അവരുടെ സ്വാതന്ത്ര്യ സമരത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.