Shobhana: ‘ഭാവിയിൽ ഒരു പുസ്തകം എഴുതുകയാണെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ടാകും’; ശോഭന
Shobana Talks About Herself: താൻ ഇതുവരെ തന്നെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ലെന്നും അതിനു വേണ്ടി സമയം കളഞ്ഞിട്ടില്ലെന്നും ശോഭന പറയുന്നു.

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടികളിൽ ഒരാളാണ് ശോഭന. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നടി സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ശോഭനയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘തുടരും’ സിനിമയിലൂടെ വീണ്ടും മലയാളി മനസ് കീഴടക്കിയിരിക്കുകയാണ് നടി. ഇപ്പോഴിതാ, തന്നെക്കുറിച്ച് തന്നെ സംസാരിക്കുകയാണ് ശോഭന.
താൻ ഇതുവരെ തന്നെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ലെന്നും അതിനു വേണ്ടി സമയം കളഞ്ഞിട്ടില്ലെന്നും ശോഭന പറയുന്നു. തന്നെ മാതാപിതാക്കൾ പുകഴ്ത്തി സംസാരിച്ച ഓർമകൾ ഇല്ലെന്നും അവരുടെ അഭിനന്ദനം ചെറു പ്രതികരണങ്ങൾ ആയിരുന്നെന്നും നടി പറഞ്ഞു. നർത്തകി, നടി എന്നീ ടാഗുകൾ തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശോഭന കൂട്ടിച്ചേർത്തു.
ആരുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകാൻ കഴിഞ്ഞുവെന്ന തരത്തിൽ ഓർമിക്കപ്പെടാൻ ആണ് ആഗ്രഹിക്കുന്നത്. താൻ ആരെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭാവിയിൽ ‘ഹു ആം ഐ’ എന്നൊരു പുസ്തകം എഴുതുകയാണെങ്കിൽ അതിൽ ഇതിനുള്ള ഉത്തരം ഉണ്ടാകുമെന്നും ശോഭന പറഞ്ഞു. വനിതയോടായിരുന്നു നടി മനസുതുറന്നത്.
ALSO READ: ‘വിജയ് സാറിന്റെ കൂടെ അഭിനയിച്ചതുകൊണ്ട് രണ്ടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു’; മാത്യു തോമസ്
‘ഞാൻ എന്നെ കുറിച്ച് ഇതുവരെ ആഴത്തിൽ ചിന്തിച്ചിട്ടില്ല. അതിനായി സമയം കളഞ്ഞിട്ടില്ല. അച്ഛനും അമ്മയും എന്നെ ഒരുപാട് പുകഴ്ത്തി പറയുന്നത് കേട്ട ഓർമകളും എനിക്കില്ല. അവരുടെ അഭിനന്ദനങ്ങൾ എന്ന് പറയുന്നത് ചെറുപ്രതികരണങ്ങളായിരുന്നു. നർത്തകി, നടി എന്നീ ടാഗുകൾ എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ലെന്നാണ് തോന്നുന്നത്.
എല്ലാവരും കലാകാരൻമാർ ആണ്. ആരുടെ എങ്കിലും ജീവിതത്തിൽ ഒരു പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാൻ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത്. പക്ഷേ, ഞാൻ യഥാർത്ഥത്തിൽ ആരെന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നെങ്കിലും ‘ഹു ആം ഐ’ എന്നൊരു പുസ്‌തകം ഞാൻ എഴുതുമായിരിക്കും. ചിലപ്പോൾ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം” ശോഭന പറയുന്നു.