Coolie: അമിത വയലൻസില്ല; ‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് എന്തിന്? സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ
Sun Pictures Seeking UA Certificate for Coolie: എ സർട്ടിഫിക്കറ്റ് ആയതിനാൽ രജനികാന്തിന്റെ ആരാധകരായ കുട്ടികൾക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ. അടുത്തിടെ തമിഴിൽ ഇറങ്ങിയ ചിത്രങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ‘കൂലി’യിൽ വയലൻസ് കുറവാണെന്നാണ് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, ചിത്രത്തിൽ യു/എ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു.
എ സർട്ടിഫിക്കറ്റ് ആയതിനാൽ രജനികാന്തിന്റെ ആരാധകരായ കുട്ടികൾക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. ‘കെ.ജി.എഫ്’, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് യു/എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെന്നും നിർമ്മാതാക്കൾ ചൂണ്ടികാണിക്കുന്നു. ഹർജി ജസ്റ്റിസ് തമിഴ് സെൽവി ഇന്ന് (ഓഗസ്റ്റ് 20) പരിഗണിക്കും.
അതേസമയം, ‘കൂലി’ക്ക് ആദ്യ ദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ, ഇതിനെയെല്ലാം മറികടന്ന് ചിത്രം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾ കൊണ്ടുതന്നെ 400 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ വിമർശനങ്ങളാണ് ‘കൂലി’ക്ക് ലഭിച്ചിരുന്നത്.
ALSO READ: ‘മകളുടെ പ്രതിഫലം ചോദിക്കുന്നവരോട് പറയാനുള്ളത്’; മറുപടിയുമായി ജി സുരേഷ് കുമാർ
രജനികാന്തിന് പുറമെ ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
‘കൂലി’ ഒരു സ്റ്റാൻഡ് എലോൺ ചിത്രമായത് കൊണ്ട് തന്നെ, ലോകേഷിന്റെ സിനിമാറ്റിക് യുണിവേഴ്‌സിലെ (എൽസിയു) മറ്റ് ചിത്രങ്ങളെ പോലെ ഇത് മികച്ചതായില്ല എന്ന് പൊതുവെ വിമർശനം ഉയർന്നുണ്ട്. എങ്കിലും, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായ മൂന്നാം സിനിമയിലും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് കഴിഞ്ഞു.