Unni Mukundan: ലൈംഗികാതിക്രമ പരാതി; സീക്രട്ട് ഏജൻ്റിനെതിരായ ഭീഷണി: ഉണ്ണി മുകുന്ദന് വിവാദം പുതുമയല്ല
Unni Mukundan Previous Controversies: വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നടനാണ് ഉണ്ണി മുകുന്ദൻ. യൂട്യൂബർ സായ് കൃഷ്ണക്കെതിരായ ഭീഷണിയും ലൈംഗികാതിക്രമ പരാതിയുമൊക്കെ ഉണ്ണി പെട്ട വിവാദങ്ങളാണ്.

ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ തല്ലിയെന്ന മുൻ മാനേജർ വിപിൻ കുമാറിൻ്റെ പരാതിയാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. ടൊവിനോ തോമസിൻ്റെ പുതിയ സിനിമ നരിവേട്ടയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയതിനായിരുന്നു ആക്രമണം എന്നാണ് വിപിൻ കുമാറിൻ്റെ പരാതി. വിവാദങ്ങൾ ഉണ്ണി മുകുന്ദന് പുതുമയല്ല. ലൈംഗികാതിക്രമ പരാതിയും യൂട്യൂബർ സീക്രട്ട് ഏജൻ്റിനെ ഭീഷണിപ്പെടുത്തിയതുമൊക്കെ ഉണ്ണിയുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളായിരുന്നു.
ലൈംഗികാതിക്രമ പരാതി
2017ലാണ് ഈ സംഭവം നടന്നത്. സിനിമാ ചർച്ചയ്ക്കായി ഉണ്ണി മുകുന്ദൻ്റെ എടപ്പള്ളിയിലുള്ള വസതിയിലെത്തിയ തന്നോട് നടൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്ന് കാണിച്ച് സെപ്തംബർ 15ന് യുവതി കേസ് ഫയൽ ചെയ്തു. എന്നാൽ, കേസ് വ്യാജമാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കി അപമാനിക്കാനും പണം തട്ടാനുമാണ് ശ്രമമെന്നും ഉണ്ണി മുകുന്ദൻ വാദിച്ചു. ആറ് വർഷങ്ങൾക്ക് ശേഷം, 2023 മെയ് 23ന് കോടതി കേസ് തള്ളി. ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന് അറിയിച്ചതിനെ തുടർന്നാണ് കോടതി കേസ് തള്ളിയത്.
Also Read: Unni Mukundan: ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു; നടപടി മാനേജരുടെ വിശദമായ മൊഴിയെടുത്ത ശേഷം
സീക്രട്ട് ഏജൻ്റിനെതിരായ ഭീഷണി
ലൈംഗികാതിക്രമ പരാതി തള്ളിയതിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. സീക്രട്ട് ഏജൻ്റെന്ന പേരിൽ സിനിമാ റിവ്യൂകളും മറ്റും ചെയ്യുന്ന യൂട്യൂബർ സായ് കൃഷ്ണയെ ഉണ്ണി മുകുന്ദൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മാളികപ്പുറം എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ഉണ്ണി വിശ്വാസത്തെ കൂട്ടുപിടിച്ചെന്ന് സായ് കൃഷ്ണ ആരോപിച്ചിരുന്നു. സിനിമയെ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരം സായ് കൃഷ്ണയെ വിളിച്ച് ഹിന്ദിയിലും മലയാളത്തിലും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സായ് കൃഷ്ണ തന്നെ കോളുകളുടെ ഓഡിയോ പുറത്തുവിട്ടു. പിന്നാലെ, തൻ്റെ കുടുംബത്തെ പറഞ്ഞതിനാണ് താൻ പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദൻ അവകാശപ്പെടുകയും ചെയ്തു.
മലയാളത്തിൽ പട്ടാള സിനിമകളെടുക്കുന്ന ഒരു പ്രമുഖ സംവിധായകനെ ഉണ്ണി പൊതിരെ തല്ലി എന്ന ആരോപണമുണ്ടെങ്കിലും ഇരുവരും അത് സ്ഥിരീകരിച്ചിട്ടില്ല.