India-Pakistan Ceasefire: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; രാജ്യത്തെ അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറക്കും
മേയ് 14 വരെയാണ് 32 വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നത്. ഇതാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം അടച്ചിട്ട വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങൾ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.
തീരുമാനത്തിനു പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. ഉടൻ തന്നെ വാണിജ്യ വിമാന സർവീസുകൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മെയ് പത്തിന് അടച്ചിട്ട വിമാനത്താവളങ്ങൾ മൂന്നു ദിവസത്തിനുശേഷമാണ് തുറന്നുപ്രവർത്തിക്കുന്നത്. മെയ് 15 വരെയാണ് അടച്ചിടാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇന്ത്യ-പാക് വെടിനിർത്തൽ കരാർ വന്നതിനു ശേഷം അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ശാന്തമായതോടെയാണ് പെട്ടെന്ന് തുറക്കാനുള്ള തീരുമാനമെടുത്തത്.
അധാംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജയ്സാൽമീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാംഗ്ര (ഗഗ്ഗൽ), കെശോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് എന്നിവയാണ് അടച്ചിട്ട വിമാനത്താവളങ്ങൾ. മേയ് 14 വരെയാണ് ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നത്. ഇതാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.