Karachi Bakery: പേര് പൊല്ലാപ്പായി, ഇന്ത്യ-പാക് സംഘർഷത്തിനിടെ ചർച്ചയായ ‘കറാച്ചി ബേക്കറി’യുടെ കഥ ഇങ്ങനെ
Karachi Bakery Pakistan Connection: ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് സംരംഭമാണ് കറാച്ചി ബേക്കറി. ഇന്ത്യയുടെ സ്വാതന്ത്രത്തോളം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്റെ കഥയ്ക്കും.
ഇന്ത്യ പാകിസ്താൻ സംഘർഷത്തിനിടെ വളരെയധികം ചർച്ചയായ പേരാണ് കറാച്ചി ബേക്കറി. പഹല്‍ഗാം ആക്രമണവും, ഓപ്പറേഷന്‍ സിന്ദൂരും ഈ ഇന്ത്യന്‍ ബിസിനസ് സംരംഭത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പേരിലെ കറാച്ചി എന്ന പദമാണ് ഇതിന് കാരണമായത്. പാകിസ്താൻ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബേക്കറിക്കെതിരെ ആക്രമണം ഉണ്ടായത്.
കറാച്ചി ബേക്കറിയുടെ ചരിത്രം
ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് സംരംഭമാണ് കറാച്ചി ബേക്കറി. ഇതിന് കറാച്ചി എന്ന പേര് വന്നത് പാകിസ്താനിൽ നിന്ന് തന്നെയാണ്. 1947-ലെ ഇന്ത്യ- പാകിസ്താൻ വിഭജനത്തിന്റെ സമയത്ത് സ്ഥാപനത്തിന്റെ ഖാന്‍ചന്ദ് രാംനാനി പാകിസ്താനിലെ കറാച്ചിയിലെ തന്റെ ചെറുകിട ബിസിനസ് ഉപേക്ഷിച്ച് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.
സിന്ധിയായ രാംനാനി മക്കളായ ഹസ്‌രാം, രാംദാസ് എന്നിവർക്കും കുടുംബത്തിനുമൊപ്പമാണ് കറാച്ചിയിൽ എത്തിയത്. തുടർന്ന് 1953 ൽ മൊസംജാഹി മാർക്കറ്റിൽ ഒരു ബേക്കറി തുടങ്ങി, വിട്ടുപോന്ന നാടിന്റെ ഓർമയ്ക്ക് കറാച്ചി എന്ന പേരിടുകയായിരുന്നു. മൂന്നാം കക്ഷികളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളായിരുന്നു ആദ്യം വിറ്റിരുന്നത്. പിന്നീട് 1960 കളില്‍ സ്വന്തം പാചക കുറിപ്പുകള്‍ പരീക്ഷിച്ചു. 2007 ൽ ഇവര്‍ ബഞ്ചാര ഹില്‍സില്‍ രണ്ടാമത്തെ കറാച്ചി ബേക്കറി സ്റ്റോര്‍ തുറന്നു.
നിലവിൽ ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ കമ്പനിയാണ് കറാച്ചി ബേക്കറി. സ്ഥാപനത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾക്കിടെ പലപ്പോഴും ബേക്കറിക്കെതിരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ, കറാച്ചി ബേക്കറി എന്നത് ഒരു പേരല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കമുള്ള ചരിത്രം ആണെന്നു കൂടി മനസിലാക്കേണ്ടതുണ്ട്.