Amir Khan Muttaqi Taj Mahal Visit: അഫ്ഗാൻ മന്ത്രിയുടെ താജ്‌മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി
Amir Khan Muttaqi Taj Mahal Visit Cancelled: പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ശക്തമായിരിക്കുന്ന സമയത്താണ് മന്ത്രിയുടെ ഇന്ത്യയിലേക്കുള്ള സന്ദർശനം എന്നതും ശ്രദ്ധേയമാണ്. നിരവധി പാക്ക് സൈനികരാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം (Amir Khan Muttaqi Taj Mahal Visit) റദ്ദാക്കി. ഡൽഹിയിൽ നിന്നാണ് സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ലഭിച്ചതെന്നാണ് ആഗ്ര ഡപ്യൂട്ടി പോലീസ് കമ്മിഷണർ സോനം കുമാർ അറിയിച്ചത്. എന്നാൽ, ഇതിന് പിന്നിലെ കാരണം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്ഐ) ഉദ്യോഗസ്ഥനും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി സ്ഥിരീകരിച്ചു.
യമുന എക്സ്പ്രസ് വേ വഴി രാവിലെ എട്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 11 മണിയോടെ താജ്മഹലിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ സന്ദർശനത്തെ തുടർന്ന് വലിയ സുരക്ഷയാണ് ആഗ്രയിൽ ഒരുക്കിയിരുന്നത്. ഇന്ത്യയിൽ ആറു ദിവസത്തെ സന്ദർശനത്തിനായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ഡൽഹിയിൽ എത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അമീർ ഖാൻ മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read: എന്‍ഡിഎയില്‍ തര്‍ക്കങ്ങളില്ലെന്ന് ബിജെപി, സീറ്റ് വിഭജനത്തില്‍ ധാരണ?
ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ മുത്താകി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതി വലിയ ചർച്ചയായിരിക്കെയാണ് അദ്ദേഹത്തിൻ്റെ താജ് മഹൽ സന്ദർശനവും റദ്ദാക്കിയത്. നാലു വർഷം മുൻപ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യയിലേക്ക് സന്ദർശനം നടത്തുന്ന ആദ്യ മന്ത്രിയാണ് അമീർ മുത്തഖി. ഇന്ത്യ–അഫ്ഗാൻ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ സന്ദർശനം.
പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ശക്തമായിരിക്കുന്ന സമയത്താണ് മന്ത്രിയുടെ ഇന്ത്യയിലേക്കുള്ള സന്ദർശനം എന്നതും ശ്രദ്ധേയമാണ്. നിരവധി പാക്ക് സൈനികരാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച കാബൂളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രത്യാക്രമണമാണ് വെടിവയ്പ്പ് എന്നാണ് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടത്.