India – Pakistan Conflict: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അമിത് ഷാ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
Amit Shah Reviews Indo Pak Border : പാകിസ്ഥാൻ അതിർത്തി നഗരങ്ങളിലെയും രാജ്യത്തെ വിമാനത്താവളങ്ങളിലെയും സ്ഥിതിഗതികൾ അമിത് ഷാ വെള്ളിയാഴ്ച വിലയിരുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. ബിഎസ്എഫ് ഡയറക്‌ടർ ജനറൽ, സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ആഭ്യന്തര മന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിലെ സാംബയിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായും ഏഴ് തീവ്രവാദികളെ കൊലപ്പെടുത്തിയതായും അധികൃതർ അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയതിന് പുറമേ, രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഷാ നിരീക്ഷിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ബിഎസ്എഫ് കാക്കുമ്പോൾ, കേന്ദ്ര വ്യവസായ സുരക്ഷാസേന(സിഐഎസ്എഫ്) രാജ്യത്തെ വിമാനത്താവളങ്ങൾ, മെട്രോ ശൃംഖലകൾ, മറ്റ് സുപ്രധാന ഇൻസ്റ്റാളേഷനുകൾ എന്നിവ സംരക്ഷിക്കും.
ALSO READ: സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റം പാക് പിന്തുണയോടെ
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവധി ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ഉൾപ്പടെ ഈ നിർദേശം ബാധകമാണ്.
വെള്ളിയാഴ്ച രാവിലെ പട്യാല, ഛണ്ഡീഗഢ്, അമ്പാല തുടങ്ങിയിടങ്ങളിൽ രാവിലെ സൈറൺ മുഴങ്ങിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനിടെയാണ് നഗരങ്ങളിൽ സുരക്ഷ സേന ജാഗ്രത മുന്നറിയിപ്പ് നൽകിയത്. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് ആക്രമണ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച രാത്രി പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ പൂർണ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.