ASHA Workers: ആശ്വാസം, ആശാവർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ചു
ASHA workers Incentive: സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്.

ആശ പ്രവർത്തകരുടെ സമരം
ന്യൂഡൽഹി: ആശവർക്കർമാരുടെ പ്രതിമാസ ഇൻസന്റീവ് വർധിപ്പിച്ചതായി കേന്ദ്രസർക്കാർ. 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.
മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്‍സന്‍റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചു. 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കുള്ള ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശവർക്കർമാരുടേതുൾപ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവവിഭവശേഷി സംബന്ധവുമായ വിഷയങ്ങളിൽ അതത് സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്. ഓരോ പദ്ധതിയുടെയും ആവശ്യവും മുൻഗണനയും പരിഗണിച്ച് ആശവർക്കർമാരുടെ ഇൻസെന്റീവിൽ കാലാനുസൃതമായ മാറ്റംവരുത്താറുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ഇതിനിടെയാണ് ഇൻസന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.