Bengaluru Stampede: ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി
Bengaluru Stampede Victim Sahana: അപകടം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ സഹാനയുടെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ ഇരുവരെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ബെംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 24 വയസ്സുകാരി സഹാനയുടെ കുടുംബത്തിന് ധനസഹായം കൈമാറി. കോലാർ ഡെപ്യൂട്ടി കമ്മിഷണർ എം.ആർ.രവിയാണ് യുവതിയുടെ വീട്ടിലെത്തി ധനസഹായം കൈമാറിയത്.അപകടം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ സഹാനയുടെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ ഇരുവരെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ജൂൺ നാലിനാണ് ആർസിബി ടീമിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സഹാനയടക്കം 11 പേർ മരിച്ചത്. ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹാമായിരുന്നു ആദ്യം കർണാടക സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വിമർശനം ഉയർന്നതോടെ അത് 25 ലക്ഷമാക്കി ഉയർത്തുകയായിരുന്നു.
Also Read:‘ഒരച്ഛനും ഈ ഗതി വരരുത്’; നോവായി ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവാവിന്റെ പിതാവ്
മരിച്ചവരിൽ 20നും 30നും ഇടയിൽ പ്രായമുള്ളവരാണ് ഉള്ളത്. 14 വയസ്സുള്ള ദിവ്യാൻഷിയാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇതിനു പുറമെ ദോരേഷ (32), ഭൂമിക് (20), സഹന (24), അക്ഷത (27), മനോജ് (33), ശ്രാവൺ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വാൾ (20) എന്നിവരും മരിച്ചു. അതിനിടെ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിസ്സംഗത പാലിക്കുന്നുവെന്ന വിമർശനം ഉയർത്തി ബിജെപി രംഗത്തെത്തി. പരിപാടി ആരംഭിച്ചപ്പോൾ തന്നെ എട്ട് പേർ മരിച്ചിരുന്നുവെന്നും എന്നിട്ടും പരിപാടി തുടർന്നുവെന്നാണ് കർണാടക നിയമസഭാ പ്രതിപക്ഷനേതാവ് ആർ.അശോക പറയുന്നത്.ഈ നേതാക്കൾക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കല്ലാണെന്ന് ആർ അശോക കുറ്റപ്പെടുത്തി.