Viral News: വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ
Bride Delivers Baby Two Days After Marriage: സംഭവത്തിൽ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്നുമാണ് വരന്റെ പരാതി. വിവാഹ ദിവസം വധു ധരിച്ചിരുന്നത് വയറിനുമുകളിൽ വരെയുള്ള ലെഹങ്കയായതിനാൽ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വരന്റെ സഹോദരിയും പറഞ്ഞു.

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24ന് വിവാഹിതയായ യുവതിയാണ് ഫെബ്രുവരി 26ന് കുഞ്ഞിന് ജന്മം നൽകിയത്. ഇതോടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.
ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേദിവസം വരനൊപ്പം വരന്റെ വീട്ടിൽ എത്തിയ യുവതി അടുത്ത ദിവസം രാവിലെ വീട്ടിലുള്ളവർക്ക് ചായയും ഭക്ഷണവുമെല്ലാം തയ്യാറാക്കി. എന്നാൽ, വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇവർ ഗർഭിണി ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഇക്കാര്യം അരിഞ്ഞതും നവവരനും വീട്ടുകാരും ഞെട്ടി. പിന്നാലെ രണ്ടു മണിക്കൂറിനകം യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്നുമാണ് വരന്റെ പരാതി. വിവാഹ ദിവസം വധു ധരിച്ചിരുന്നത് വയറിനുമുകളിൽ വരെയുള്ള ലെഹങ്കയായതിനാൽ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വരന്റെ സഹോദരിയും പറഞ്ഞു. തണുപ്പുകാരണമാണ് ലെഹങ്ക ഇങ്ങനെ ധരിച്ചതെന്നാണ് കരുതിയതെന്നും ഒളിച്ചുവെക്കാനാണെന്ന് എങ്ങനെ മനസിലാക്കാൻ കഴിയുമെന്നും സഹോദരി ചോദിക്കുന്നു. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു വീട്ടിൽ എത്തിയെങ്കിലും സഹോദരനും ഒന്നും മനസിലാക്കാനായില്ല. അന്നേ ദിവസം ഭർത്താവിനോട് മാറിക്കിടക്കാൻ വധു ആവശ്യപ്പെട്ടിരുന്നു. അതിനാൽ അവർ ഒന്നിച്ചല്ല കിടന്നത്. കുഞ്ഞിന്റെ പിതാവ് ആരാണെന്ന വിവരം യുവതി തുറന്നുപറയണം എന്നും സഹോദരി ആവശ്യപ്പെട്ടു.
അതേസമയം, വിവാഹത്തിന് മുൻപ് വധുവും വരനും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് വധുവിന്റെ വീട്ടുകാരുടെ ആരോപണം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വിവാഹം ഉറപ്പിച്ചതിന് ശേഷം ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നും കുടുംബം പറഞ്ഞു. എന്നാൽ, വരൻ ഇവരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആണ് വിവാഹക്കാര്യത്തിൽ അന്തിമ തീരുമാനമായതെന്ന് വരൻ പറഞ്ഞു. ഭാര്യയെ തനിക്ക് വേണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും വരൻ ആവശ്യപ്പെട്ടു.