Chennai Metro: കാത്തിരിപ്പ് അവസാനിച്ചു, ഫെബ്രുവരി 9-ന് അതെത്തുന്നു; ചെന്നൈ മെട്രോ രണ്ടാം ഘട്ടം നിർണായക അപ്ഡേറ്റ് പുറത്ത്
Chennai Metro Phase 2: റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമായിരുന്നു. ഈ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ഈ റൂട്ടിൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങും.

Chennai Metro
രണ്ടാം ഘട്ട പദ്ധതിയിലെ നിർണ്ണായകമായ ഒരു നാഴികക്കല്ല് കൂടി പിന്നിടാൻ ചെന്നൈ മെട്രോ. ലൈറ്റ് ഹൗസിൽ നിന്ന് യാത്ര തുടങ്ങിയ ടണൽ ബോറിംഗ് മെഷീൻ (TBM), നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 9-ന് തിരുമയിലൈ മെട്രോ സ്റ്റേഷൻ സൈറ്റിൽ എത്തും. ഇതോടെ മൈലാപ്പൂരിനെ മറീന ബീച്ചുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണത്തിൽ വലിയൊരു പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈ മെട്രോ വികസനം
2023 സെപ്റ്റംബറിലാണ് ലൈറ്റ് ഹൗസിൽ നിന്ന് ഈ ടണൽ ബോറിംഗ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ടിയിരുന്ന തുരങ്ക നിർമ്മാണം പലവിധ കാരണങ്ങളാൽ ഒന്നര വർഷത്തോളം വൈകുകയായിരുന്നു. തിരുമയിലൈ ഭാഗത്തെ കടുപ്പമേറിയ പാറകളും മണ്ണിന്റെ പ്രത്യേകതയുമാണ് ഖനനത്തിന് തടസ്സമായ പ്രധാനഘടകം.
കൂടാതെ, മെഷീന്റെ മുൻഭാഗത്തെ കട്ടർ ഹെഡ് ഡിസ്കുകൾ പലതവണ മാറ്റേണ്ടി വന്നതും തിരിച്ചടിയായി. നിർമ്മാണത്തിനിടെ സമീപത്തെ സ്കൂൾ കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതും, മീഥെയ്ൻ – കാർബൺ മോണോക്സൈഡ് വാതകങ്ങളുടെ ചോർച്ച ഉണ്ടായതും സുരക്ഷാ കാരണങ്ങളാൽ പണികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇടയാക്കി.
ALSO READ: എതിര്‍പ്പുകള്‍ക്ക് പുല്ലുവില; നമ്മ മെട്രോ ടിക്കറ്റ് നിരക്കുയര്‍ത്തലിന് അംഗീകാരം
തിരുമയിലൈ എം.ആർ.ടി.എസ് സ്റ്റേഷന് പത്ത് മീറ്റർ മാത്രം അരികിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത്. അതിനാൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമായിരുന്നു. ഈ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
അനുമതി ലഭിച്ചതോടെ ഫെബ്രുവരി 9-ന് ടണൽ ഖനനം പൂർത്തിയാക്കി മെഷീൻ പുറത്തെടുക്കാൻ സാധിച്ചേക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ റൂട്ടിൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് മെട്രോ റെയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്.