Delhi Blast: അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ; ഭീകരവാദ ഫണ്ടിങ് ചൂണ്ടിക്കാട്ടി ഇഡി
Jawad Ahmed Siddiqui Arrested: അൽ ഫലാഹ് സർവകലാശാല സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്.
അൽ ഫലാഹ് സർവകലാശാല സ്ഥാപകനും അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ജവാദിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. തീവ്രവാദ ഫണ്ടിങിനുള്ള സാധ്യതയുണ്ടെന്നും ഇഡി അധികൃതർ അറിയിച്ചു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട ‘വൈറ്റ് കോളർ’ ഭീകരവാദഘടകത്തിൻ്റെ പ്രഭവകേന്ദ്രമായാണ് അൽ ഫലാഹ് സർവകലാശാലയെ കണക്കുകൂട്ടുന്നത്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാല കർശന നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചെയർമാനെ അറസ്റ്റ് ചെയ്തത്. സിദ്ദിഖിയെ ചോദ്യം ചെയ്യുകയാണെന്നും വീട്ടിൽ പരിശോധന നടത്തിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീട്ടിലും സർവകലാശാലയിലും അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും നടത്തിയ തിരച്ചിലിൽ മതിയായ തെളിവുകൾ ലഭിച്ചെന്നാണ് സൂചന. തെളിവുകൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.




അൽ ഫലാഹ് സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനുണ്ടെന്ന അവകാശവാദമുയർത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധികൃതർ തെറ്റിദ്ധരിച്ചിപ്പിച്ചിരുന്നു. യുജിസി നിയമത്തിലെ സെക്ഷൻ 12 (ബി) പ്രകാരം അംഗീകാരമുണ്ടെന്ന അവകാശവാദവും ഇവർ ഉയർത്തിയിരുന്നു. ഈ രണ്ട് സംഭവത്തിലും ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഒരു സംസ്ഥാന സർവകലാശാല എന്ന നിലയിൽ മാത്രമാണ് അൽ ഫലാഹ് സർവകലാശാല രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗ്രാൻഡുകൾക്ക് അർഹത നേടിയിട്ടില്ലെന്നും യുജിസി പറയുന്നു.
1995ൽ സ്ഥാപിതമായ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റാണ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങളുടെയും ഉടമകൾ. ജവാദ് അഹമ്മദ് സിദ്ദിഖിയാണ് സ്ഥാപകനും ചെയർമാനും. അഭൂതപൂർവമായ വളർച്ചയാണ് ട്രസ്റ്റ് കാഴ്ചവെച്ചതെങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന രേഖകൾ ഇല്ലെന്നാണ് ഇഡി പറയുന്നത്.