5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Election 2025 : രാജ്യതലസ്ഥാനം ആരു ഭരിക്കും? പ്രതീക്ഷയില്‍ ബിജെപി ക്യാമ്പ്, എക്‌സിറ്റ്‌പോളുകളില്‍ ഞെട്ടി എഎപിയും, കോണ്‍ഗ്രസും

Delhi Election Exit Poll Results 2025 : മദ്യനയ അഴിമതി, യമുന നദി വിവാദം എന്നിവ അടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഇത് ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഒപ്പം കേന്ദ്രബജറ്റിലെ മധ്യവര്‍ഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളും സഹായകരമാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ക്ഷേമവാഗ്ദാനങ്ങളിലൂടെ ജനം ഒപ്പംനില്‍ക്കുമെന്നാണ് ആംആദ്മിയുടെയും കോണ്‍ഗ്രിന്റെയും പ്രതീക്ഷ

Delhi Election 2025 : രാജ്യതലസ്ഥാനം ആരു ഭരിക്കും? പ്രതീക്ഷയില്‍ ബിജെപി ക്യാമ്പ്, എക്‌സിറ്റ്‌പോളുകളില്‍ ഞെട്ടി എഎപിയും, കോണ്‍ഗ്രസും
ഡല്‍ഹി തിരഞ്ഞെടുപ്പ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 08 Feb 2025 08:33 AM

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആരു ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എക്‌സിറ്റ് പോളുകളിലെ അനുകൂല പ്രവചനം ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. ഡല്‍ഹിയില്‍ വര്‍ഷങ്ങളായി ആം ആദ്മി പാര്‍ട്ടി തുടരുന്ന ആധിപത്യം ഇത്തവണ തകര്‍ത്തെറിയാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആം ആദ്മിക്കും കോണ്‍ഗ്രസിനും ഞെട്ടല്‍ സമ്മാനിക്കുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുപക്ഷവും. മിക്ക എക്‌സിറ്റ്‌പോളുകളും ബിജെപിയുടെ തേരോട്ടം പ്രവചിക്കുന്നു. ആം ആദ്മി പാര്‍ട്ടി ശക്തമായ പോരാട്ടം നടത്തുമെന്നും പല എക്‌സിറ്റ് പോളുകളും വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അമ്പേ നിരാശ സമ്മാനിക്കുന്നതാണ് പ്രവചനങ്ങള്‍. അവശേഷിക്കുന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ഇന്ന് പുറത്തുവരും.

വിവിധ എക്‌സിറ്റ്‌പോളുകള്‍ ചുവടെ

  1. മാട്രിസ്: എഎപി 32-37, ബിജെപി 35-40, കോണ്‍ഗ്രസ് 0-1, മറ്റുള്ളവര്‍ 0
  2. ജെവിസി പോള്‍: എഎപി 22-31, ബിജെപി 39-45, കോണ്‍ഗ്രസ് 0-2, മറ്റുള്ളവര്‍ 0
  3. പീപ്പിള്‍സ് പള്‍സ്: എഎപി 10-19, ബിജെപി 51-60, കോണ്‍ഗ്രസ് 0, മറ്റുള്ളവര്‍ 0
  4. പി-മാര്‍ക്യു: എഎപി 21-31, ബിജെപി 39-49, കോണ്‍ഗ്രസ് 0-1, മറ്റുള്ളവര്‍ 0
  5. ചാണക്യ: എഎപി 25-28 ബിജെപി 39-44, കോണ്‍ഗ്രസ് 2-3, മറ്റുള്ളവര്‍ 0
  6. പീപ്പിള്‍സ് ഇന്‍സൈറ്റ്: എഎപി 25-29, ബിജെപി 40-44, കോണ്‍ഗ്രസ് 0-1, മറ്റുള്ളവര്‍ 0
  7. ടൈംസ് നൗ: എഎപി 27-34, ബിജെപി 37-43, കോണ്‍ഗ്രസ് 0-2, മറ്റുള്ളവര്‍ 0

കണക്കുകൂട്ടലുകള്‍ തകൃതി

മദ്യനയ അഴിമതി, യമുന നദി വിവാദം എന്നിവ അടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഇത് ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഒപ്പം കേന്ദ്രബജറ്റിലെ മധ്യവര്‍ഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളും സഹായകരമാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ക്ഷേമവാഗ്ദാനങ്ങളിലൂടെ ജനം ഒപ്പംനില്‍ക്കുമെന്നാണ് ആംആദ്മിയുടെയും കോണ്‍ഗ്രിന്റെയും പ്രതീക്ഷ.

എന്തായാലും, വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് ചോര്‍ന്നുവെന്ന വിലയിരുത്തല്‍ ആം ആദ്മിയെ ആശങ്കയിലാഴ്ത്തുന്നു. ന്യൂനപക്ഷവോട്ടുകളിലും വിള്ളല്‍ വീണെന്നാണ് ആശങ്ക. ഡല്‍ഹിയില്‍ നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. 36 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

Read Also : ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചു; എക്സിറ്റ് പോളുകളിൽ സാധ്യത ബിജെപിയുടെ തിരിച്ചുവരവിന്

അവസാന നിമിഷത്തെ കണക്കുകൂട്ടലുകളില്‍ 36 എന്ന മാജിക് നമ്പറില്‍ എത്താനാകുമോയെന്നും എഎപി ക്യാമ്പ് ആശങ്കപ്പെടുന്നു. എന്നാല്‍ 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്താനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഒരുകാലത്ത് രാജ്യതലസ്ഥാനം അടക്കിവാണ കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തില്‍ പോലുമില്ലെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്.

മത്സരിച്ച് മലയാളികളും

70 സീറ്റുകളിലായി 699 പേരാണ് ജനവിധി തേടിയത്. 57.8 ശതമാനമാണ് പോളിങ്. രണ്ട് മലയാളികളും മത്സരരംഗത്തുണ്ടായിരുന്നു. ദ്വാരക ജനറല്‍ 33ല്‍ പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മലയാളിയായ ജി. തുളസീധരനാണ്. വികാസ്പുരി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ഷിജോ വര്‍ഗീസ് കുര്യനും മലയാളിയാണ്.