Modi US Visit: ഡൊണാൾഡ് ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഈ മാസം യുഎസ് സന്ദർശിക്കും
Narendra Modi Meet Trump: രണ്ടാം തവണ ട്രംപ് അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ വാഷിംഗ്ടൺ സന്ദർശനമാണിത്. ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരം മോദി യുഎസിലെത്തിച്ചേരും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Prime Minister Narendra Modi) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും (Trump) ഈ മാസം യുഎസിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ വച്ച് ഫെബ്രുവരി 13-ന് ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പിന്നാലെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
രണ്ടാം തവണ ട്രംപ് അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ വാഷിംഗ്ടൺ സന്ദർശനമാണിത്. കൂടാതെ ട്രംപ് അധികാരമേറ്റ ശേഷം കൂടിക്കാഴ്ച്ച നടത്തുന്ന ആദ്യ വിദേശ നേതാക്കളിൽ ഒരാളാണ് മോദി. ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരം മോദി യുഎസിലെത്തിച്ചേരും. രണ്ട് ദിവസം യുഎസിൽ തങ്ങുന്ന മോദി വൈറ്റ്ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളും പദ്ധതിയിടുന്നുണ്ട്. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്നൊരുക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 10-11 തീയതികളിൽ ഗ്രാൻഡ് പാലായിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി ഫ്രാൻസിലേക്ക് പോകുന്നത്. യുഎസ് സന്ദർശന വേളയിൽ ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരം, അനധികൃത കുടിയേറ്റം, പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷ എന്നിവയിൽ ഇരുനേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനധികൃത കുടിയേറ്റക്കാർക്കെതിരെയായിരുന്നു ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്നാണ് യുഎസിന് ഇന്ത്യ നൽകിയ ഉറപ്പ്. ജനുവരി 20 നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, ജനുവരി 27 ന് പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തിയിരുന്നു.
പ്രധാനമന്ത്രിയെ യുഎസ് പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിൽ നിന്ന് ക്ഷണം അറിയിച്ചുകൊണ്ട് വിളി വരുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കെടുത്തിരുന്നു.