ടെലിഗ്രാം നരോധനം; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
"Punishes 150 million users": Telegram moves High Court against block over NEET retest fraud: സർക്കാർ ആവശ്യപ്പെട്ട പ്രകാരം ചോദ്യപ്പേപ്പർ ചോർച്ചയുമായും, തട്ടിപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ചാനലുകളും, ഗ്രൂപ്പുകളും ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. എന്നിട്ടും ഒരു അടിയന്തര സാഹചര്യവും ചൂണ്ടിക്കാണിക്കാതെ പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനം പൂർണമായി തടയുന്നത് ശരിയായ നടപടിയല്ലെന്നും കമ്പനി കോടതിയെ അറിയിച്ചു

Delhi High Court
ഡൽഹി: നീറ്റ് യു.ജി പുനഃപരിക്ഷയോടനുബന്ധിച്ച് ടെലിഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെ ടെലിഗ്രാമിൻ്റെ പ്രവർത്തനം പൂർണ്ണമായി തടയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് തേജസ് കരിയ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷാ തട്ടിപ്പിൽ ടെലിഗ്രാമുമായി ബന്ധപ്പെട്ട് ചില പ്രധാന വിവരങ്ങൾ കോടതിക്ക് മുൻപിൽ സമർപ്പിക്കാനുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
ഇന്ത്യയിൽ 15 കോടിയിലധിം ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം പൂർണമായി നിരോധിച്ചത് നിയമവിരുദ്ധമാണെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്ത വാദിച്ചു. ചെറിയ ഒരു വിഭാഗം ചെയ്യുന്ന തെറ്റിൻ്റെ പേരിൽ രാജ്യം മുഴുവൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം നിരോധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14-ൻ്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അധ്യപകരും, ബിസിനസ്സുകാരും ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് ടെലിഗ്രാം. സർക്കാർ ആവശ്യപ്പെട്ട പ്രകാരം ചോദ്യപ്പേപ്പർ ചോർച്ചയുമായും, തട്ടിപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ചാനലുകളും, ഗ്രൂപ്പുകളും ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. എന്നിട്ടും ഒരു അടിയന്തര സാഹചര്യവും ചൂണ്ടിക്കാണിക്കാതെ പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനം പൂർണമായി തടയുന്നത് ശരിയായ നടപടിയല്ലെന്നും കമ്പനി കോടതിയെ അറിയിച്ചു.
Also Read: Mysuru Hospital Death : മൈസൂരിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍; ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
എന്നാൽ നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആവശ്യപ്രകരമാണ് ഐ.ടി ആക്ട് സെക്ഷൻ 69 എ പ്രകാരം ടെലിഗ്രാം താൽക്കാലികമായി ബ്ലോക്ക് ചെയ്തതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരു ടെലിഗ്രാം ചാനൽ നിരോധിക്കുമ്പോൾ സൈബർ ക്രിമിനലുകൾ മറ്റൊന്ന് തുറക്കുകയാണ്. ചോദ്യ പേപ്പർ വിൽപ്പന നടത്തുന്ന വലിയൊരു തട്ടിപ്പ് സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പരിക്ഷ നടത്തുന്നതിന് മുൻപ് ഇത്തരമൊരു നടപടി അനിവാര്യമാണെന്നും, ഇതിൻ്റെ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തുന്ന രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും അടിയന്തിരമായി മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കും.
English Summary
The Delhi High Court has sought responses from the Central Government and the NTA after Telegram challenged a temporary nationwide ban imposed under Section 69A of the IT Act until June 22. While Telegram argued the ban unfairly affects 150 million users, the Centre defended the action, citing an urgent public order need to halt organized QR-code cheating syndicates fabricating paper leaks ahead of the June 21 NEET-UG re-examination.