Right to disconnect bill: ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള കോൾ എടുക്കേണ്ടേ? റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ ലോക്‌സഭയില്‍
Right to Disconnect Bill 2025 at the parliament: ബിൽ യാഥാർഥ്യമായാൽ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ഒരു തൊഴിലാളി ക്ഷേമ അതോറിറ്റി രൂപവത്കരിക്കണം എന്നും സുപ്രിയ സുലെ ആവശ്യപ്പെടുന്നു.

Right To Disconnect Bill
ന്യൂഡൽഹി: തൊഴിൽ സമയം അവസാനിച്ച ശേഷം ഓഫീസിൽ നിന്നുള്ള ഫോൺ വിളികൾക്കും ഇ മെയിലുകൾക്കും മറുപടി നൽകാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ. സി. പി. എം. പി. സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ, 2025’ എന്ന പേരിൽ ബിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഈ ബിൽ പ്രകാരം, ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഓരോ ജീവനക്കാരനും അനുമതിയുണ്ടാകും. വർക്ക് – ലൈഫ് ബാലൻസ് ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
ബിൽ യാഥാർഥ്യമായാൽ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ഒരു തൊഴിലാളി ക്ഷേമ അതോറിറ്റി രൂപവത്കരിക്കണം എന്നും സുപ്രിയ സുലെ ആവശ്യപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യം
നിലവിൽ, സർക്കാർ നിയമനിർമാണം നടത്തണമെന്ന് എം.പിമാർക്ക് തോന്നുന്ന വിഷയങ്ങളിലാണ് ഇത്തരത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത്. എങ്കിലും, സർക്കാർ പ്രതികരണം അറിയിച്ച ശേഷം മിക്കപ്പോഴും ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്. അതിനാൽ തന്നെ ഈ ബില്ലിന്റെ ഭാവി എന്താകുമെന്നത് പ്രവചനാതീതമാണ്.