Jammu Kashmir Encounter: ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; തിരച്ചിൽ പുരോഗമിക്കുന്നു
Jammu Kashmir Awantipora Encounter: അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്. ചൊവ്വാഴ്ച (മെയ് 13) ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്.

Security Forces
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ ത്രാലിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് ശക്തമായ വെടിവയ്പ്പ് നടക്കുന്നതായാണ് വിവരം.
അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്. ചൊവ്വാഴ്ച (മെയ് 13) ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്കും നീങ്ങുകയായിരുന്നു. ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന പരിശോധന നടത്തിയത്.
ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ജമ്മു കശ്മീരിൽ വലിയ പ്രശ്നങ്ങളാണ് ഉടലെടുത്തത്. പഹൽഗാം ആക്രമണത്തിന് മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകി. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സംഘർഷം രൂക്ഷമാക്കി. പ്രശ്നങ്ങൾ അവസാനിച്ച് ജനജീവിതം പഴയപടി ആകുന്നതിനിടയിലാണ് പുതിയ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ജമ്മു കശ്മീരിലെ അതിർത്തികളിൽ സംഘർഷം സാഹചര്യം മാറിയതോടെ അതിർത്തി പ്രദേശങ്ങളിൽ അടഞ്ഞുകിടന്നിരുന്ന നിരവധി സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും. ജമ്മു കശ്‌മീരിലെ പല അതിർത്തി പ്രദേശങ്ങളിലെയും സ്‌കൂളുകൾ ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു.
ജമ്മു കശ്‌മീരിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘർഷഭരിതമായ സാഹചര്യത്തിന് ശേഷമാണ് വീണ്ടും സ്കൂളുകൾ തുറക്കുന്നത്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളാണ് തുറക്കാൻ പോകുന്നത്.