ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം; അടുത്ത മൂന്ന് വർഷം നിർണ്ണായകം: ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹിയിൽ നടന്ന പത്താമത് നാർക്കോ കോ-ഓർഡിനേഷൻ സെന്റർ (NCORD) ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുവിലും ഗുവാഹത്തിയിലും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പുതിയ രണ്ട് സോണൽ ഓഫീസുകൾ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ന്യൂ ഡൽഹി: ഭാരതത്തെ ലഹരിമുക്തമാക്കാനുള്ള പോരാട്ടത്തിൽ അടുത്ത മൂന്ന് വർഷം അതീവ നിർണ്ണായകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന പത്താമത് നാർക്കോ കോ-ഓർഡിനേഷൻ സെന്റർ (NCORD) ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ലഹരിക്കടത്തിനെതിരെ ‘സീറോ ടോളറൻസ്’ (Zero Tolerance) നയം ശക്തമാക്കുമെന്നും ലഹരിമാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തകർക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. യോഗത്തിൽ വെച്ച് ‘ലഹരി നിയന്ത്രണ വിഷൻ ഡോക്യുമെന്റ് (2026-2029)’, ‘എൻസിബി വാർഷിക റിപ്പോർട്ട്-2025’ എന്നിവ ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്തു.
ഇതിന് പുറമെ ജമ്മു, ഗുവാഹത്തി എന്നിവിടങ്ങളിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (NCB) പുതിയ സോണൽ ഓഫീസുകളുടെ ഇ-ഉദ്ഘാടനവും അമിത് ഷാ നിർവ്വഹിച്ചു. ഇതോടൊപ്പം രാജ്യവ്യാപകമായി 6,000 കോടി രൂപ വിലമതിക്കുന്ന 2,09,500 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുന്നതിനുള്ള ‘ഓൺലൈൻ ഡ്രഗ്‌സ് ഡിസ്‌പോസൽ ഫോർട്ട്‌നൈറ്റ്’ കാമ്പെയ്‌നും അമിത് ഷാ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പോരാട്ടത്തിന് 4 തൂണുകൾ, 3 മന്ത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായി 2026 മുതൽ 2029 വരെയുള്ള ലഹരിവിരുദ്ധ റോഡ്മാപ്പ് നാല് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്:
- എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ്, ഓപ്പറേഷൻസ്.
- പ്രിക്യൂർസറുകളുടെയും സിന്തറ്റിക് ഡ്രഗ്സിന്റെയും നിയന്ത്രണം.
- ഡിമാൻഡ് ആൻഡ് ഹാം റിഡക്ഷൻ (ലഹരി ഉപയോഗം കുറയ്ക്കലും പുനരധിവാസവും).
കപ്പാസിറ്റി ബിൽഡിംഗ്, ഏകോപനം, നിരീക്ഷണം.
ഈ പോരാട്ടത്തെ മൂന്ന് വാക്കുകളിലായി ചുരുക്കാമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു – ഡിറ്റക്റ്റ് (Detect), ഡിസ്‌റപ്റ്റ് (Disrupt), ഡിസ്‌ട്രോയ് (Destroy). വിദേശത്തുനിന്ന് ലഹരി എത്തിക്കുന്നവർ, അതിർത്തികളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നവർ, ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന പ്രാദേശിക നെറ്റ്‌വർക്കുകൾ എന്നിവരെ കണ്ടെത്തി (Detect) പൂർണ്ണമായും ഇല്ലാതാക്കണം. ഡാർക്ക് വെബ്, ക്രിപ്റ്റോ പേയ്‌മെന്റുകൾ, ഹവാല ഇടപാടുകൾ എന്നിവ സംയുക്ത ഏജൻസികൾ നിരീക്ഷിക്കും. ലഹരിക്കടത്തുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും (Disrupt) അവരുടെ ശൃംഖലകൾ ഇനി ഒരിക്കലും തലപൊക്കാത്ത വിധം തകർക്കാനും (Destroy) പിഎംഎൽഎ (PMLA), ഇഡി (ED) തുടങ്ങിയ ഏജൻസികൾ കർശനമായ സാമ്പത്തിക അന്വേഷണം നടത്തണം.
സാങ്കേതികവിദ്യയും പുതിയ വെല്ലുവിളികളും
ഭാരതം ഭൂമിശാസ്ത്രപരമായി ‘ഡെത്ത് ട്രയാംഗിൾ’, ‘ഡെത്ത് ക്രസന്റ്’ എന്നിവയ്ക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഡ്രോണുകൾ വഴിയുള്ള ലഹരി കടത്തൽ, സമുദ്രമാർഗ്ഗമുള്ള കണ്ടെയ്നറുകൾ, ഡാർക്ക്നെറ്റ്, കൊറിയർ സർവ്വീസുകൾ എന്നിവ വഴി ലഹരിമാഫിയ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. കുറ്റവാളികൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശൃംഖലകൾ ശക്തമാക്കുമ്പോൾ, നമ്മുടെ പ്രതിരോധവും ആധുനികവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ‘നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധം’ (Network-Centric War) ആയിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലഹരിക്കടത്തുകാരോട് ക്രൂരമായ സമീപനവും, എന്നാൽ ലഹരിക്ക് ഇരയായ കുട്ടികളോട് അതീവ സഹതാപത്തോടെയുള്ള സമീപനവും ആയിരിക്കണം അധികൃതർ സ്വീകരിക്കേണ്ടത്. അവരെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം.
സംസ്ഥാനങ്ങൾക്കും മന്ത്രാലയങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ
- ലഹരിക്കേസുകളിൽ സാമ്പത്തിക അന്വേഷണം സംസ്ഥാന പോലീസ് മേധാവിമാർ നിർബന്ധമാക്കണം.
- കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികളുമായി ആലോചിച്ച് പ്രത്യേക എൻഡിപിഎസ് (NDPS) കോടതികളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിക്കണം.
- ഒളിവിൽ പോയ ലഹരിക്കടത്തുകാരെയും ഗ്യാങ്സ്റ്റർമാരെയും റെഡ് കോർണർ നോട്ടീസ് വഴി സിബിഐയുടെ സഹായത്തോടെ നാട്ടിലെത്തിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ഡ്രഗ് ഫ്രീ കാമ്പസ്’ പദ്ധതി കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പുകൾ ശ്രദ്ധിക്കണം.
ലഹരിവേട്ട വർധിക്കുന്നു
കഴിഞ്ഞ വർഷങ്ങളിലെ ലഹരിവേട്ടയുടെ കണക്കുകളും മന്ത്രി യോഗത്തിൽ പങ്കുവെച്ചു. 2004-2014 കാലയളവിൽ 40,000 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സ്ഥാനത്ത്, 2014 മുതൽ 2026 വരെയുള്ള കാലയളവിൽ 1,84,000 കോടി രൂപയുടെ ലഹരിവസ്തുക്കൾ (1 കോടി 18 ലക്ഷം കിലോഗ്രാം) പിടിച്ചെടുത്തു. മുൻപ് 8,000 കോടിയുടെ ലഹരിവസ്തുക്കൾ നശിപ്പിച്ചപ്പോൾ കഴിഞ്ഞ 12 വർഷത്തിനിടെ 89,896 കോടിയുടെ ലഹരിവസ്തുക്കൾ നശിപ്പിച്ചു. മുൻപ് 1.95 ലക്ഷം പേരെ അറസ്റ്റ് ചെയ്ത സ്ഥാനത്ത് 2014-2026 കാലയളവിൽ 10.97 ലക്ഷം പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരും ഒന്നിച്ച് പോരാടിയാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ലഹരി ശൃംഖലകളെ ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.