India Pakistan Conflict: ‘ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചില്ല; മാനസികമായി പീഡിപ്പിച്ചു’: പാക് കസ്റ്റഡിയിൽ നേരിട്ടത് വിവരിച്ച് ബിഎസ്എഫ് ജവാൻ
BSF Jawan Purnam Kumar Shaw About Pak Custody: പാക് കസ്റ്റഡിയിൽ വച്ച് നേരിട്ട അനുഭവങ്ങൾ വിവരിച്ച് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. ശാരീരിക ഉപദ്രവമുണ്ടായില്ലെന്നും മാനസിക പീഡനം നേരിട്ടു എന്നും അദ്ദേഹം പറഞ്ഞു.

പൂർണം കുമാർ ഷാ
പാകിസ്താൻ കസ്റ്റഡിയിൽ വച്ച് നേരിട്ടത് കടുത്ത മാനസികപീഡനമെന്ന് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. അബദ്ധത്തിൽ അതിർത്തി കടന്ന പശ്ചിമ ബംഗാൾ സ്വദേശി പൂർണം ഷായെ ഏപ്രിൽ 23നാണ് പാകിസ്താൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന് ശേഷം പൂർണം ഷാ തൻ്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കടുത്ത മാനസിക പീഡനമാണ് തനിക്ക് ഏറ്റതെന്ന് പൂർണം ഷാ പറഞ്ഞതായി സൈനികവൃത്തങ്ങള്‍ പറയുന്നു. ശാരീരിക പീഡനം ഉണ്ടായില്ല. കസ്റ്റഡിയിലുണ്ടായിരുന്ന ഭൂരിഭാഗം സമയവും കറുത്ത തുണി കൊണ്ട് കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. വ്യോമസേനാ താവളവും ജയിലറയും അടക്കം മൂന്ന് സ്ഥലങ്ങളിൽ മാറ്റി പാർപ്പിച്ചു. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിൻ്റെയും ടേക്ക് ഓഫ് ചെയ്യുന്നതിൻ്റെയും ശബ്ദങ്ങൾ കേട്ടിരുന്നു. ഉറങ്ങാനും പല്ലുതേക്കാൻ പോലും അനുവദിച്ചിരുന്നില്ല. നിരന്തരമായി അസഭ്യം പറഞ്ഞുകൊണ്ടിരുന്നു.
അവർക്കറിയേണ്ടിയിരുന്നത് സൈനിക വിവരങ്ങളായിരുന്നു. അതിർത്തിയിലെ സേനാവിന്യാസത്തെപ്പറ്റിയും സൈനികോദ്യോഗസ്ഥരെപ്പറ്റിയും അവർ ചോദിച്ചു. അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെപ്പറ്റി ചോദിക്കുകയും ഇവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതൊന്നും താൻ പങ്കുവച്ചില്ലെന്നും പൂർണം ഷാ പറഞ്ഞു. അടാരി – വാഗ അതിർത്തിയിൽ വച്ച് കൈമാറിയ പൂർണം ഷാ നിലവിൽ ഇന്ത്യൻ സൈനിക കേന്ദ്രത്തിലാണുള്ളത്.