India-Turkey Issue: തുർക്കിയോട് എതിർപ്പ് തുടർന്ന് ഇന്ത്യ; അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി
India Turkish Envoy's Event: രാഷ്ട്രപതി ഭവനിൽ ഇന്നാണ് ചടങ്ങ് നടക്കാനിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രോട്ടോക്കോൾ വിഭാഗമാണ് ചടങ്ങ് മാറ്റി വച്ചതായി അറിയിച്ചത്. മുൻ അംബാസഡർ ഫിറാത്ത് സുനലിനെ തിരികെ വിളിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. അലി മുറാത്ത് എർസോയി മാർച്ചിൽ ചുമതലയേറ്റിരുന്നു.

Rashtrapati Bhavan
ന്യൂഡൽഹി: ഇന്ത്യയിലേക്കെത്തുന്ന തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി വച്ചതായി റിപ്പോർട്ട്. സാങ്കേതിക വിഷയങ്ങൾ ചൂണ്ടികാട്ടിയതാണ് രാഷ്ട്രപതിക്ക് ഉത്തരവ് കൈമാറുന്ന ചടങ്ങ് മാറ്റിവച്ചതായി അറിയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ ഇന്നാണ് ചടങ്ങ് നടക്കാനിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രോട്ടോക്കോൾ വിഭാഗമാണ് ചടങ്ങ് മാറ്റി വച്ചതായി അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
തുർക്കി അംബാസഡറായി എത്തുന്ന അലി മുറാത്ത് എർസോയിയെ കൂടാതെ, ബംഗ്ലാദേശിന്റെ പുതിയ ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയും തായ്‌ലൻഡ്, കോസ്റ്റാറിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവച്ചിരിക്കുന്നത്. മുൻ അംബാസഡർ ഫിറാത്ത് സുനലിനെ തിരികെ വിളിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. അലി മുറാത്ത് എർസോയി മാർച്ചിൽ ചുമതലയേറ്റിരുന്നു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ- പാക് സംഘർഷങ്ങളിൽ തുർക്കി പാകിസ്ഥാന് പരസ്യമായി പിന്തുണയറിയിച്ചതോടെയാണ് ഇന്ത്യ കടുത്ത നിലപാടെടുത്തത്. എന്നാൽ ഇന്ത്യയിലുടനീളം, സോഷ്യൽ മീഡിയകളിൽ തുർക്കിക്കെതിരായ ബഹിഷ്കരണാഹ്വാനം ശക്തമാകുന്നതിനിടെയാണ് ചടങ്ങ് മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിരവധി ഇന്ത്യൻ വിനോദ സഞ്ചാരികളാണ് തുർക്കിയിലേക്കുള്ള യാത്ര വെണ്ടെന്ന് വച്ചത്.
കഴിഞ്ഞ ദിവസം 800 ഗുജറാത്തികൾ തുർക്കിയിലേക്ക് തീരുമാനിച്ചിരുന്ന വിനോദ യാത്ര വേണ്ടെന്ന് വച്ചതായി കണക്കുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്ന് ടൂറിസം രംഗത്തും തുർക്കിയും അസർബൈജാനും നേരിടുന്നത് കനത്ത പ്രതിസന്ധിയാണ്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കിയതാണ് ഇതിന് പിന്നിലെ കാരണം. ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് പോകാൻ തീരുമാനിച്ച 60 ശതമാനം പേരും യാത്ര റദ്ദാക്കിയതായാണ് വിവരം.