ജലം കൊണ്ട് മുറിവേൽക്കില്ല! ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
Siang Upper Multipurpose Project: ചൈനയുടെ ഭീമൻ ഡാം സൃഷ്ടിക്കുന്ന ഭീഷണിയെ ഡാമുകൊണ്ട് നേരിടുന്ന ഒരു തന്ത്രത്തിന് ഇന്ത്യ ഒരുങ്ങിയിരിക്കുന്നു, അതാണ് 'സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്' അഥവാ SUMP. ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യ രൂപം നൽകിയ തന്ത്രമാണ് സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്. ചൈനയുടെ ഭാഗത്തുനിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ അത് താങ്ങാൻ ശേഷിയുള്ള ഒരു വലിയ സംഭരണി ആയി പ്രവർത്തിക്കും വിധത്തിലാണ് ഇന്ത്യ ഈ ഡാം ഡിസൈൻ ചെയ്യുന്നത്.

Yarlung Tsangpo River
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നു. തിബറ്റിലെ യാർലങ് സാങ്പോ നദിയിൽ ചൈന നിർമിച്ചുകൊണ്ടിരിക്കുന്ന ഡാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറും മുള്ളല്ല, വാട്ടർ ബോംബ് ആണ്! ചൈനയുടെ ഈ ഭീഷണിയെ അതേ നാണയത്തിൽ, അതായത് ഡാമിനെ ഡാമുകൊണ്ട് നേരിടുന്ന ഒരു തന്ത്രത്തിന് ഇന്ത്യ ഒരുങ്ങിയിരിക്കുന്നു, അതാണ് ‘സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്’ അഥവാ SUMP (Siang Upper Multipurpose Project). അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ ഇന്ത്യ പണിയാൻ പോകുന്ന 11,000 മെഗാവാട്ടിന്റെ ഡാം പ്രോജക്ട് ആണ് ഇത്.
ഇന്ത്യയും ചൈനയും നിലവിൽ സംഘർഷം നിലനിൽക്കുന്നില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. ഈ ഒരു സാഹചര്യത്തിലാണ് ചൈന തിബറ്റിലെ യാർലങ് സാങ്പോ നദിയിൽ നിർമിക്കുന്ന ഭീമൻ ഡാമിനെ ഇന്ത്യ ആശങ്കയോടെ കാണുന്നത്. പ്രത്യക്ഷത്തിൽ വൈദ്യുതി ഉത്പാദനമാണ് ഈ ഡാമിന്റെ ഉദ്ദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ചൈനയുടെ ‘വാട്ടർ ബോംബ്’ തന്ത്രമാണ് ഈ ഡാം എന്ന് വിലയിരുത്തപ്പെടുന്നു.
Also Read: ഡൽഹിയിൽ നിർണായക നീക്കങ്ങൾ; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
ഇന്ത്യയിൽ നിന്ന് 50 കിലോമീറ്റർ മാത്രം ദൂരം
ഇന്ത്യയിലേക്ക് ഒഴുകിയെത്തുമ്പോൾ ബ്രഹ്മപുത്രയായി മാറുന്ന, തിബറ്റിലെ യാർലങ് സാങ്പോ നദിയിൽ ആണ് ചൈന കൂറ്റൻ ഡാം നിർമാണം ആരംഭിച്ചിരിക്കുന്നത്. നിലവിലെ ലോകത്തിലെ ഏറ്റവും വലിയ ഡാമായ ‘ത്രീ ഗോർജസ് ഡാമിനേക്കാൾ’ മൂന്നിരട്ടി വലുതായിരിക്കും ചൈനയുടെ ഈ പുതിയ ഡാം. അരുണാചൽ അതിർത്തിയോട് ചേർന്ന് വെറും 50 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ചൈനയുടെ ഈ ഡാം നിർമാണം നടക്കുന്നത്.
വാട്ടർ വെപ്പൺ
വൈദ്യുതി നിർമാണമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും, കൃത്യമായ ചില അജണ്ടകൾ കൂടി വച്ചുകൊണ്ടാണ് ചൈന ഈ ഡാം നിർമിക്കുന്നത് എന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഭാവിയിൽ ഇരുരാജ്യങ്ങൾക്കും ഇടയിൽ ഒരു യുദ്ധമുണ്ടായാൽ, ഇന്ത്യക്കെതിരേയുള്ള ആയുധമായി ഈ ഡാമിനെ ചൈനയ്ക്ക് വേണമെങ്കിൽ ഉപയോഗിക്കാനാകും. അതായത് ഈ അണക്കെട്ടിലെ വെള്ളം പെട്ടെന്ന് തുറന്നുവിട്ടാൽ അസമും അരുണാചൽ പ്രദേശും നിമിഷങ്ങൾക്കകം പ്രളയത്താൽ മുങ്ങും.
ഇന്ത്യയിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാനും ചൈനയ്ക്ക് ഇതിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ ഇതിനെ ഒരു ‘വാട്ടർ വെപ്പൺ’ അഥവാ ജല ആയുധം എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഏകദേശം 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും വിധത്തിൽ നിർമിക്കുന്ന ഈ ഭീമൻ ഡാമിന് 137 ബില്യൺ യുഎസ് ഡോളറിലധികം (ഏകദേശം 1 ലക്ഷം കോടി യുവാൻ) ചെലവ് പ്രതീക്ഷിക്കുന്നു.
ഡാമിനെ ഡാമുകൊണ്ട് നേരിടും
ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യ രൂപം നൽകിയ തന്ത്രമാണ് സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്. ചൈനയുടെ ഭാഗത്തുനിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ അത് താങ്ങാൻ ശേഷിയുള്ള ഒരു വലിയ സംഭരണി ആയി പ്രവർത്തിക്കും വിധത്തിലാണ് ഇന്ത്യ ഈ ഡാം ഡിസൈൻ ചെയ്യുന്നത്. ഏകദേശം 9 ബില്യൺ ക്യൂബിക് മീറ്റർ വെള്ളം സംഭരിക്കാൻ ഇതിന് ശേഷിയുണ്ടാകും.
ചൈനയുടെ ഡാം ഭീഷണിയെ നേരിടാം എന്നതിനൊപ്പം മറ്റ് ചില നേട്ടങ്ങളും ഈ ഡാം കൊണ്ട് ഉണ്ട്. 11,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും വിധമാണ് ഈ ഡാം നിർമിക്കുക. പൂർത്തിയായാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായിരിക്കും ഇത്. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയ നിയന്ത്രണം, ജലസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഈ പ്രോജക്ടിലൂടെ ഉറപ്പാക്കാം.
എതിർപ്പ്
അസമിനെയും അരുണാചൽ പ്രദേശിനെയും ചൈനയുടെ ഭീമൻ ഡാമിന്റെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ കഴിയും വിധത്തിലാണ് സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട് കൊണ്ടുവരുന്നത് എങ്കിലും ഇതിനെതിരേ ചില പ്രതിഷേധങ്ങൾ ഇന്ത്യക്കുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. പദ്ധതി പ്രദേശത്തെ തദ്ദേശീയരായ ‘ആദി’ ഗോത്രവർഗ്ഗക്കാർ ആണ് പ്രതിഷേധവുമായി മുന്നിലുള്ളത്. പ്രദേശത്ത് ഡാം വന്നാൽ തങ്ങളുടെ സംസ്‌കാരവും കൃഷിഭൂമിയും നഷ്ടപ്പെടുമെന്നതാണ് ഇവരുടെ ഭയം.
English Summary
The Siang Upper Multipurpose Project is India’s strategy to neutralize China’s ‘water weapon’. India has designed the dam to act as a large reservoir to withstand a sudden release of water from China. It will have a capacity to store about 9 billion cubic meters of water.