Terrorists Bunker: നൂഡിൽസും അരിയും തക്കാളിയും…; ഒളിവിൽ കഴിഞ്ഞ ഭീകരരുടെ ബങ്കർ തകർത്ത് സൈന്യം
Jaish Terrorists Bunker In Jammu Kashmir: ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഹവിൽദാർ ഗജേന്ദ്ര സിങ് തിങ്കളാഴ്ചയാണ് വീരമൃത്യു വരിച്ചത്. ഇതിനുപിന്നാലെയാണ് തിരച്ചിൽ നടത്തിയതും ബങ്കർ കണ്ടെത്തിയതും. ഭീകരർ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സംശയം. ഭീകരർക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ടോ എന്നും സുരക്ഷാ സേന സംശയിക്കുന്നുണ്ട്.

സുരക്ഷാ സേന
ശ്രീനഗർ: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ബങ്കറുകൾ തകർത്തതായി സൈന്യം. ദീർഘകാലം ഒളിവിൽ കഴിയാൻ കിഷ്ത്വാറിലെ മലനിരകളിലാണ് ഭീകരർ ബങ്കറുകൾ നിർമ്മിച്ചിരുന്നതെന്നാണ് സുരക്ഷാ സേന പറയുന്നത്. ബങ്കറിൽ മാസങ്ങളോളം കഴിയാനുള്ള സാധനങ്ങളും ഇവർ ശേഖരിച്ചിരുന്നു. ഓപ്പറേഷനിടെ ബങ്കർ തകർത്തതായും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തായാണ് റിപ്പോർട്ട്.
ബങ്കറിൽ നിന്ന് 50 പാക്കറ്റ് നൂഡിൽസ്, തക്കാളിയും ഉരുളക്കിഴങ്ങും, മസാലകൾ, 10 കിലോയുടെ രണ്ട് ബാഗ് അരി, പരിപ്പ്, ഗോതമ്പ് പൊടി, രണ്ട് എൽപിജി സിലിണ്ടറുകൾ, വിറകുകൾ എന്നിവ കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഹവിൽദാർ ഗജേന്ദ്ര സിങ് തിങ്കളാഴ്ചയാണ് വീരമൃത്യു വരിച്ചത്. ഇതിനുപിന്നാലെയാണ് തിരച്ചിൽ നടത്തിയതും ബങ്കർ കണ്ടെത്തിയതും. ഭീകരർ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സംശയം.
ALSO READ: അതിർത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും ഭീകരരുടെ ക്യാമ്പുകൾ‘; കരസേനാ മേധാവി
ചത്രൂ മേഖലയിലെ സോന്നാർ ഗ്രാമത്തിനു സമീപം ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ പിന്നാലെയാണ് സൈന്യം പരിശോധന ആരംഭിച്ചത്. ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ആക്രമണത്തിൽ എട്ടു സൈനികർക്കാണ് പരുക്കേറ്റത്. കാലാവസ്ഥ മോശമായതിനാൽ ഞായറാഴ്ച്ച രാത്രി ഓപ്പറേഷൻ നിർത്തിവച്ചിരുന്നു. അതേസമയം ഭീകരർക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ടോ എന്നും സുരക്ഷാ സേന സംശയിക്കുന്നുണ്ട്. പ്രദേശത്തുള്ള നാല് പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിന് ഭീകരാക്രമണം നടത്തുമെന്ന് നേരത്തെ ചില ഭീഷണികൾ പുറത്തുവന്നിരുന്നു. റിപ്പബ്ലിക് ദിന ആഘോഷത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.