Indians Deportation: ട്രംപ് വന്നതിന് ശേഷം ഇതുവരെ നാടുകടത്തപ്പെട്ടത് 1,700ലധികം ഇന്ത്യക്കാര്‍
Donald Trump's Immigration Policies: ആറ് മാസത്തിനുള്ള പ്രതിദിനം എട്ട് പേര്‍ എന്ന നിലയ്ക്കാണ് നാടുകടത്തല്‍ നടക്കുന്നത്. എന്നാല്‍ 2020 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് പേര്‍ ആയിരുന്നു ഇത്. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഇന്ത്യക്കാരുടെ നാടുകടത്തലിന്റെ നാലിലൊന്ന് ഭാഗമാണിപ്പോള്‍ നടക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ്
ന്യൂഡല്‍ഹി: 2025 ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇന്ത്യന്‍ പൗരന്മാരുടെ നാടുകടത്തല്‍ നിരക്ക് കുത്തനെ ഉയര്‍ന്നു. ജോ ബൈഡന്റെ ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോഴുള്ള നിരക്ക്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ 1,703 ഇന്ത്യക്കാരാണ് നാടുകടത്തല്‍ നേരിട്ടത്.
ആറ് മാസത്തിനുള്ള പ്രതിദിനം എട്ട് പേര്‍ എന്ന നിലയ്ക്കാണ് നാടുകടത്തല്‍ നടക്കുന്നത്. എന്നാല്‍ 2020 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് പേര്‍ ആയിരുന്നു ഇത്. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഇന്ത്യക്കാരുടെ നാടുകടത്തലിന്റെ നാലിലൊന്ന് ഭാഗമാണിപ്പോള്‍ നടക്കുന്നത്.
യുഎസ് നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിസ ഉടമകളെ തുടര്‍ച്ചയായി പരിശോധിക്കുന്നുവെന്നും അങ്ങനെയുള്ളവര്‍ വിസ റദ്ദാക്കിയില്ലെങ്കില്‍ നാടുകടത്തുമെന്നും ജൂണ്‍ 26ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.
യുഎസ് കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും അനധികൃതമായി തങ്ങുന്ന വിദേശികളെ പുറത്താക്കുന്നതിനും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവേശനം തടങ്കലിലേക്കും നാടുകടത്തലിലേക്കും ഭാവിയില്‍ വിസ അയോഗ്യതയിലേക്കും നയിക്കും. ചെലവേറിയതും അപകടകരവുമായ യാത്ര ചിലപ്പെള്‍ നിങ്ങളെ ജയിലിലേക്കും മാതൃരാജ്യത്തിലേക്ക് തിരികെ അയക്കാനോ കാരണമാകുമെന്നും രാജ്യം വ്യക്തമാക്കുന്നു.
ഈ വര്‍ഷം നാടുകടത്തപ്പെട്ട 1,703 ഇന്ത്യക്കാരില്‍ 864 പേരെ വിവിധ യുഎസ് ഏജന്‍സികള്‍ ക്രമീകരിച്ച ചാര്‍ട്ടര്‍, സൈനിക വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. എംഇഎയുടെ കണക്കനുസരിച്ച് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫെബ്രുവരി 5,15,16 തീയതികളില്‍ സൈനിക വിമാനങ്ങള്‍ വഴി 33 ഇന്ത്യക്കാരെ തിരിച്ചയച്ചു.
Also Read: Chhattisgarh Nuns Arrest: ഒമ്പത് ദിവസമായി ജയിലിൽ, കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ വിധി ഇന്ന്
മാര്‍ച്ച് 19, ജൂണ്‍ 8, ജൂണ്‍ 25 തീയതികളില്‍ ഐസിഇ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി 231 പേരെ കൂടി നാടുകടത്തി. ജൂലൈ 5, 18 തീയതികളില്‍ 300 പേരെ കൂടി നാടുകടത്തിയിരുന്നു. വാണിജ്യ വിമാനങ്ങള്‍ വഴി 747 പേരുമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.