Kolkata Law College Assault Case: കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്; പെൺകുട്ടിയുടെ വാദങ്ങൾ തെളിയിച്ച് സിസിടിവി
Kolkata Law College Assault Case Latest Update: ജൂൺ 25നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. സൗത്ത് കൊൽക്കത്ത ലോ കോളേജ് പരിസരത്തെ ഗാർഡിന്റെ മുറിക്കുള്ളിലാണ് ദാരുണമായ കുറ്റകൃത്യം നടന്നത്. കോളേജ് ഗാർഡുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കോളേജിലേക്ക് കൊണ്ടുവന്നിരുന്നു.

Kolkata Law College Assault Case
കൊൽക്കത്ത: കൊൽക്കത്തയിലെ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കേസ് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ജൂൺ 25നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. സൗത്ത് കൊൽക്കത്ത ലോ കോളേജ് പരിസരത്തെ ഗാർഡിന്റെ മുറിക്കുള്ളിലാണ് ദാരുണമായ കുറ്റകൃത്യം നടന്നത്. കോളേജ് ഗാർഡുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കോളേജിലേക്ക് കൊണ്ടുവന്നിരുന്നു. പരിശോധനയിൽ സംഭവം നടന്ന സമയത്ത് പ്രദേശത്ത് ഇയാളുടെ സാനിധ്യം സിസിടിവിയിലൂടെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കോളേജിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ, വിദ്യാർത്ഥിനി പോലീസിൽ നൽകിയ രേഖാമൂലമുള്ള പരാതിയിൽ ഉന്നയിച്ച കൂട്ടബലാത്സംഗ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 25ന് വൈകുന്നേരം 3.30 മുതൽ രാത്രി 10.50 വരെയുള്ള ദൃശ്യങ്ങൾ വ്യക്തമാണ്. ഇതിൽ പെൺകുട്ടിയെ നിർബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുറിയിലേക്ക് കയറ്റുന്നതും കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഡ്യൂട്ടി സമയത്ത് തൻ്റെ ജോലി ചെയ്യുന്നതിൽ ഇയാൾ പരാജയപ്പെട്ടതായും, അദ്ദേഹം ഒറ്റയ്ക്കാണോ ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്ന് കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാർഡിലെ കൂടാതെ കോളേജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത്. സൗത്ത് കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് കോളേജിനകത്ത് ബലാൽസംഗത്തിനിരയായത്. കോളജിലെത്തിയ വിദ്യാർത്ഥിനിയെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയിൽ വച്ചാണ് ക്രൂര പീഡനത്തിനിരയാക്കിയത്.
ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് കേസെടുത്തത്. കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരാണ് പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.