Dalit Assault: ചങ്ങലയ്ക്ക് കെട്ടിയിട്ട് മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; മധ്യപ്രദേശിൽ ദലിത് യുവാവിന് നേരെ ക്രൂര പീഡനം
Madhya Pradesh Dalit Assault: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ അനാസ്ഥ ചൂണ്ടികാട്ടി ഭീം ആർമി അംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. ഇരയായ യുവാവിന് നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

പരിക്കേറ്റ് യുവാവ്
ഭോപാൽ: ദളിത് യുവാവിനെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇരയായ ദളിത് യുവാവ്. അടുത്തിടെ ഇയാൾ ഡ്രൈവിങ് ജോലി വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം മുമ്പ് സോനു ബറുവ യുവാവിന്റെ വീട്ടിലെത്തുകയും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് വിസമ്മതിച്ചതോടെ സോനുവും അയാളുകെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും ചേർന്ന് യുവാവിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടികൊണ്ട് പോകുന്നതിനിടെ മൂവരും തന്നെ കാറിനുള്ളിൽ വച്ച് മദ്യ കുപ്പികൊണ്ട് അടിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി യുവാവ് ആരോപിച്ചു.
അകുത്പുര ഗ്രാമത്തിലേക്കാണ് യുവാവിനെ എത്തിച്ചത്. ഇവിടെ വച്ച് വീണ്ടും തന്നെ ഇതേ രീതിയിൽ മർദ്ദിക്കുകയും, പിന്നീട് ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം രാത്രി മുഴുവൻ മർദ്ദിച്ചതായും ഇര വെളിപ്പെടുത്തി. മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ദളിത് യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Also Read: നവി മുബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം
അതേസമയം, യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ അനാസ്ഥ ചൂണ്ടികാട്ടി ഭീം ആർമി അംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. പോലീസ് നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം. ഇരയായ യുവാവിന് നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സംഭവത്തിന് പിന്നാലെ സംസ്ഥാന മന്ത്രി രാകേഷ് ശുക്ല, കളക്ടർ കിരോഡി ലാൽ മീണ, അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജീവ് പഥക് എന്നിവർ ഇരയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ മന്ത്രി ഡോക്ടർമാർക്ക് നിർദ്ദേശം നൽകുകയും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.