Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Mumbai-Kerala Trains to Panvel: അറ്റകുറ്റപ്പണിയുടെ പേരിൽ നേത്രാവതി, മത്സ്യഗന്ധ എന്നീ ട്രെയിനുകൾ താൽക്കാലികമായി പൻവേലിലേക്ക് മാറ്റിയത് സ്ഥിരമാക്കാനുള്ള തന്ത്രമാണെന്ന് യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.

Train (4)
മുംബൈ: മുംബൈ നഗരഹൃദയത്തിലെ പ്രധാന ടെർമിനസുകളായ സിഎസ്എംടി (CSMT), ദാദർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ളതടക്കം 10 ദീർഘദൂര ട്രെയിനുകൾ കുർളയിലേക്കും പൻവേലിലേക്കും മാറ്റാൻ മധ്യറെയിൽവേ നീക്കം ഊർജിതമാക്കി. കൂടുതൽ ലോക്കൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റെയിൽവേ അവകാശപ്പെടുമ്പോഴും, ഇത് മലയാളികളടക്കമുള്ള ദീർഘദൂര യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തും.
മാറ്റാൻ പരിഗണിക്കുന്ന പ്രധാന ട്രെയിനുകൾ
- സിഎസ്എംടി – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്
- രാജ്യറാണി എക്സ്പ്രസ്
- നാഗർകോവിൽ എക്സ്പ്രസ്
- ദാദർ – തിരുനെൽവേലി എക്സ്പ്രസ്
- ഹാപ്പ – തുരന്തോ എക്സ്പ്രസ്
നിലവിൽ കൊങ്കൺ പാതയിലൂടെയുള്ള മിക്ക കേരളാ ട്രെയിനുകളും കുർള എൽടിടി (LTT) സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്. ഇവ ഘട്ടംഘട്ടമായി നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള പൻവേലിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ നീക്കം. ഇത് നടപ്പിലാക്കിയാൽ സിഎസ്എംടിയിൽ നിന്ന് പൻവേലിലെത്താൻ ലോക്കൽ ട്രെയിനിലോ ടാക്സിയിലോ മണിക്കൂറുകൾ യാത്ര ചെയ്യണം.
മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ഇത് വലിയ ബുദ്ധിമുട്ടാകും. നഗരത്തിൽ നിന്ന് ടാക്സി വിളിച്ച് പൻവേലിലെത്താൻ കുറഞ്ഞത് 1,500 രൂപയെങ്കിലും അധികമായി ചിലവാകും എന്നതാണ് മറ്റൊന്ന്.
താനെ, അന്ധേരി, ബോറിവ്‌ലി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് പൻവേലിൽ എത്തിച്ചേരുന്നത് വലിയൊരു കടമ്പയായി മാറും.
റെയിൽവേയുടെ വാദം
സിഎസ്എംടി, ദാദർ എന്നിവിടങ്ങളിൽ നിന്ന് ദീർഘദൂര ട്രെയിനുകൾ മാറ്റുന്നതിലൂടെ മെയിൻ ലൈനിൽ 40,000 മുതൽ 50,000 വരെ അധിക ലോക്കൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ലോക്കൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അവർ വാദിക്കുന്നു.
Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ
എന്നാൽ, അറ്റകുറ്റപ്പണിയുടെ പേരിൽ നേത്രാവതി, മത്സ്യഗന്ധ എന്നീ ട്രെയിനുകൾ താൽക്കാലികമായി പൻവേലിലേക്ക് മാറ്റിയത് സ്ഥിരമാക്കാനുള്ള തന്ത്രമാണെന്ന് യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കേരളത്തിലേക്കുള്ള യാത്രക്കാരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരായതിനാൽ ഈ തീരുമാനം പിൻവലിക്കണമെന്നാണ് മലയാളികളുടെ ആവശ്യം.