Operation Akhal: മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു; ‘ഓപ്പറേഷൻ അഖൽ’ മൂന്നാം ദിവസവും തുടരുന്നു
Operation Akhal In Jammu Kashmir: ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് നിലവിൽ കശ്മീരിലെ കുൽഗാം ഉൾപ്പെടെയുള്ള മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനമേഖലയിൽ രാത്രി വൈകിയും വെടിവയ്പ്പ് നടന്നതായാണ് വിവരം.

Operation Akhal
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു. ഓപ്പറേഷൻ അഖലിലൂടെ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഭീകരർക്കെതിരായ ഓപ്പറേഷൻ അഖൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ഇതുവരെ വധിച്ചത് ആറ് ഭീകരരെയാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് നിലവിൽ കശ്മീരിലെ കുൽഗാം ഉൾപ്പെടെയുള്ള മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനമേഖലയിൽ രാത്രി വൈകിയും വെടിവയ്പ്പ് നടന്നതായാണ് വിവരം. സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് തുടങ്ങിയവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.
അഖൽ വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ചയാണ് തിരച്ചിൽ ആരംഭിച്ചത്. ഇതോടെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ മാത്രം മൂന്ന് ഭീകരരെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ (ടിആർഎഫ്) പെട്ടവരാണെന്നാണ് സൂചന.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ലഷ്കർ ഭീകരരെ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് ശേഷം ഏകദേശം 20 ഓളം ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. കൂടാതെ, മെയ് ആറ് മുതൽ ഏഴ് വരെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ സൈന്യം 100 ലധികം തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളും തകർക്കുകയും ചെയ്തിരുന്നു.