Operation Sindoor: വ്യോമാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ; പ്രതികരിച്ച് ലോകരാജ്യങ്ങള്‍
Indian airspace being monitored: ഇരുരാജ്യങ്ങളും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ചൈന
ന്യൂഡല്‍ഹി: തിരിച്ചടിക്കുമെന്ന പാക് പ്രഖ്യാപനത്തിന് പിന്നാലെ വ്യോമാതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരികയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി അര്‍ധരാത്രി 1.44 ഓടെയാണ് ഇന്ത്യ പാക് തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. പാകിസ്ഥാനിലെയും, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നായിരുന്നു ദൗത്യത്തിന്റെ പേര്.
പാക് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയോ, സാധാരണക്കാര്‍ക്കെതിരെയോ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. തീവ്രവാദ ക്യാമ്പുകള്‍ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാല്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ അയല്‍രാജ്യങ്ങളാണെന്നും, എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.




ഇരുരാജ്യങ്ങളും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇത് ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും, സമാധാനപരമായ പരിഹരമാണ് വേണ്ടതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റൂവന്‍ അസര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്നും, സംഘര്‍ഷങ്ങള്‍ കുറയ്ക്കണമെന്നുമായിരുന്നു യുഎഇയുടെ ആവശ്യവും.