Operation Sindoor: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു; നിയമവിദ്യാര്‍ഥി അറസ്റ്റില്‍
Law Student Arrested: ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശം നടത്തുകയായിരുന്നു അവര്‍. അസഭ്യം നിറഞ്ഞതും വിദ്വേഷം പരത്തുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെടുത്തി വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ച നിയമവിദ്യാര്‍ഥി അറസ്റ്റില്‍. അസഭ്യം നിറഞ്ഞതും വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള പരാമര്‍ശം നടത്തുകയും ചെയ്തതിന് കൊല്‍ക്കത്ത പോലീസാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. പൂനെ സ്വദേശിയായ ശര്‍മിഷ്ത പനോളിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശം നടത്തുകയായിരുന്നു അവര്‍. അസഭ്യം നിറഞ്ഞതും വിദ്വേഷം പരത്തുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ശര്‍മിഷ്തയും കുടുംബവും ഒളിവില്‍ പോയി. പിന്നീട് കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ യുവതിയെ ഗുരുഗ്രാമില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്റെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ മാപ്പ് പറഞ്ഞ് ശര്‍മിഷ്ത രംഗത്തെത്തിയിരുന്നു.




താന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ വികാരമാണ്. എന്നാല്‍ ആരെയും മനപൂര്‍വം വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്നും ശര്‍മിഷ്ത സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Also Read: Karnataka Rain: കർണാടകയിൽ മഴക്കെടുതി രൂക്ഷം; 71 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി
തന്നെ എല്ലാവരും മനസിലാക്കുമെന്നും എല്ലാവരുടെയും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍ പോസ്റ്റുകളില്‍ താന്‍ ജാഗ്രത പാലിക്കും. തന്റെ ക്ഷമ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നതായും ശര്‍മിഷ്ത എക്‌സില്‍ കുറിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.